ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്ദരാബാദില്‍ ഇലക്‌ട്രിക് സ്കൂട്ടർ ഷോറൂമിലുണ്ടായ തീപിടുത്തത്തില്‍ എട്ടു പേര്‍ മരിച്ചു.ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയോടെ സ്കൂട്ടർ ഷോറൂമില്‍ നിന്ന് ആംരംഭിച്ച തീ കെട്ടിടത്തിന്റെ മുകളിലേക്കും വ്യാപിക്കുകയായിരുന്നുവെന്നാണ് വിവരം. ലോഡ്ജാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
ഷോറൂമിന് സമീപത്ത് കൂടിയല്ലാതെ ലോഡ്ജിന് മറ്റ് വാതിലുകള്‍ ഇല്ലാത്തത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് ജനല്‍ വഴി ചാടിയവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേന ജനല്‍വഴിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കെട്ടിടത്തിന്റെ പാര്‍ക്കിങിലും, ഷോറൂമിലും ഉണ്ടായിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചു. രാത്രി തീ ആളിപ്പടരുന്നത് കണ്ട് ഹോട്ടല്‍ ജീവനക്കാരും നാട്ടുകാരുമാണ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. രണ്ട് ഫയര്‍ എന്‍ജിനുകള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി.
സംഭവ സമയം ലോഡ്ജില്‍ 22 പേര്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എട്ടു പേര്‍ക്ക് ജീവന്‍ നഷ്ടമായി. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.