ഇടമലയാര്‍ ഡാം രാവിലെ 10 മണിക്ക് തുറന്നു. രണ്ട് ഷട്ടറുകള്‍ 50 സെന്‍ീമീറ്റര്‍ വീതമാണ്, ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ മുതല്‍ 100 ഘനമീറ്റര്‍ വരെ വെളളം പുറത്തേക്ക് ഒഴുകാനാണ് തീരുമാനം. ഇടുക്കിക്ക് പിന്നാലെ ഇടമലയാ൪ അണക്കെട്ടിൽ നിന്നും വെള്ളമെത്തുന്നതോടെ ഉച്ചയോടെ പെരിയാറിലെ ജലനിരപ്പ് ചെറിയ തോതിൽ ഉയരാ൯ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മഴ മാറിനിൽക്കുന്നതു കാരണം ആശങ്ക വേണ്ടെന്ന് എറണാകുളം ജില്ലാ കളക്ടർ രേണുരാജ് പറഞ്ഞു.
പാലക്കാട് വാളയാർ ഡാമിന്റെ ഒരു ഷട്ടർ നാളെ രാവിലെ എട്ടിന് തുറക്കും. പരമാവധി സംഭരണ ശേഷിയിലെത്താൻ ഒന്നേകാൽ മീറ്റര്‍ കൂടി മാത്രം മതി. വാളയാർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
മുല്ലപ്പെരിയാർ അണക്കെട്ടിലെ മുഴുവൻ ഷട്ടറുകളും ഉയർത്തി. പതിമൂന്ന് ഷട്ടറുകളാണ് ഉയർത്തിയത്. പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രത. പുറത്തേക്ക് ഒഴുക്കുന്നത് 8627 ഘനയടി ജലമാണ്. ദിവസങ്ങളായി വെള്ളം തുറന്നുവിട്ടിട്ടും ജലനിരപ്പ് കുറയാത്തതോടെയാണ് കൂടുതൽ ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചത്. നിലവിൽ ഒൻപതിനായിരത്തിനും പതിനായിരത്തിനും ഇടയിലാണ് നീരൊഴുക്ക്. കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കിയതോടെ നീരൊഴുക്കും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവും ഒരേപോലെയായി. റൂൾകർവ് പരിധിയിലേക്ക് ജലനിരപ്പ് താഴ്ത്താനാണ് ശ്രമം.