തിരുവനന്തപുരം: നടി മാലാ പാര്‍വതിയുടെ അമ്മ കെ. ലളിത അന്തരിച്ചു. പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.കരളിലെ അര്‍ബുദബാധയെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലൈ 12 മുതല്‍ ചികിത്സയിലായിരുന്നു. മാലാ പാര്‍വതി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
1954 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നാലാം ബാച്ചിൽ എംബിബിഎസിനു ചേർന്ന ലളിത നാലാം റാങ്കോടെയാണ് പാസ്സായത്. പിജിക്ക് ഗൈനക്കോളജിക്കാണ് ചേർന്നത്. ആദ്യം സംസ്ഥാന ഹെൽത്ത് സർവ്വീസിലായിരുന്നു. 1964 ലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയത്. എസ്എടി സുപ്രണ്ടും ഗൈനക്കോളജി വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ച് 1992 ൽ വിരമിച്ചു. പിന്നീട് തിരുവനന്തപുരം എസ്‌യുടിയിൽ ജോലിയിൽ പ്രവേശിച്ചു. ആറു പതിറ്റാണ്ട് പിന്നിട്ട സേവനത്തിനിടയില്‍ ഡോ. കെ ലളിതയുടെ കൈകളിലൂടെ ലോകത്തിലേക്ക് കണ്ണുതുറന്നു നോക്കിയത് ഒരു ലക്ഷത്തോളം കുഞ്ഞുങ്ങൾ, അല്ലെങ്കിൽ നവജാത ശിശുക്കളായിരുന്നു.