ഹണിമൂണ്‍ യാത്രക്കിടെ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഭാര്യയെ കൊന്ന് വെള്ളച്ചാട്ടത്തില്‍ തള്ളിയ കേസില്‍ യുവാവ് പിടിയില്‍.ചെന്നൈ സ്വദേശി മദന്‍ ആണ് പിടിയിലായത്. ചെന്നൈ പുഴല്‍ കതിര്‍വേട് സ്വദേശി തമിഴ്‌ശെല്‍വിയെയാണ് മദന്‍ കൊലപ്പെടുത്തിയത്. വര്‍ഷങ്ങള്‍നീണ്ട പ്രണയത്തിനൊടുവില്‍ നാലു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
തമിഴ്ശെല്‍വിയും ഭര്‍ത്താവ് മദനും റെഡ് ഹില്‍സിന് സമീപം സെങ്കുണ്ട്രത്തായിരുന്നു താമസം. ഒരു മാസം മുൻപാണ് യുവതിയെ കാണാതായായത്. മകളെ ഫോണില്‍ വിളിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് തമിഴ്ശെല്‍വിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്.
ആന്ധ്രപ്രദേശിലെ കോണിയ പാലസ് സന്ദര്‍ശനത്തിനിടെ ഭാര്യ കടന്നു കളഞ്ഞെന്നാണ് മദന്‍ പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോണിയ പാലസിലേക്ക് മദനും തമിഴ്ശെല്‍വിയും ബൈക്കില്‍ വരുന്നതും പിന്നീട് ഇയാള്‍ മാത്രം തിരികെ പോകുന്നതും സിസിടിവി ക്യാമറകളില്‍നിന്ന് പൊലീസ് കണ്ടെത്തി. വെള്ളച്ചാട്ടത്തില്‍ നടത്തിയ തിരച്ചിലില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെടുത്തു.
തുടര്‍ന്ന് സെങ്കുണ്ട്രം പൊലീസ് മദനനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഹണിമൂണ്‍ യാത്രയ്ക്കിടെ വഴക്കുണ്ടായെന്നും, തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം വെള്ളച്ചാട്ടത്തില്‍ തള്ളുകയായിരുന്നെന്നും മദന്‍ പൊലീസിനോട് സമ്മതിച്ചു.