കണ്ണൂർ:സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്‌എംഎ) രോഗബാധിതയായ മാട്ടൂല്‍ സെന്‍ട്രലിലെ അഫ്ര അന്തരിച്ചു.ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
അഫ്രയ്ക്ക് എസ്‌എംഎ അസുഖത്തിനുള്ള ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അസുഖം മാറി അഫ്ര തിരിച്ചുവരുന്നതു കാത്തിരിക്കുകയായിരുന്നു നാട്ടുകാരും പ്രിയപ്പെട്ടവരും.
എസ്‌എംഎ എന്ന അപൂര്‍വ ജനിതകരോഗം ബാധിച്ച കുഞ്ഞനിയന്‍ മുഹമ്മദിനു മരുന്നു വാങ്ങാന്‍ സഹായിക്കണമെന്ന്, ഇതേ രോഗം ബാധിച്ച അഫ്ര വില്‍ചെയറില്‍ ഇരുന്നുകൊണ്ട് അഭ്യര്‍ഥിച്ചത് ലോകം മുഴുവന്‍ കേട്ടിരുന്നു. 18 കോടി രൂപയുടെ മരുന്ന് ഇറക്കുമതി ചെയ്യാനാണ് അഫ്ര സഹോദരനുവേണ്ടി സഹായം ചോദിച്ചത്. ഞാന്‍ അനുഭവിക്കുന്ന വേദന എന്റെ അനിയനുണ്ടാകരുതെന്നു പറഞ്ഞ അഫ്രയുടെ വാക്കുകള്‍ കണ്ണീരോര്‍മ്മയാണ്.