Breaking News

കെ ടി ജലീലിനെതിരെ സ്വപ്നയുടെ സത്യവാങ്മൂലം, ഒപ്പം തെളിവായി ചാറ്റുകളും കത്തും

കൊച്ചി: മുന്‍മന്ത്രി കെ ടി ജലീലിനെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.ജലീലുമായി സ്വപ്‌ന സുരേഷ് നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളും സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ജലീല്‍ പ്രവര്‍ത്തിച്ചു. യുഎഇ കോണ്‍സല്‍ ജനറലും കെ ടി ജലീലും തമ്മില്‍ പലതവണ രഹസ്യ കൂടിക്കാഴ്ച നടന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പല തവണ കോണ്‍സല്‍ ജനറലുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തി. കേരളത്തിന് അകത്തും പുറത്തും ബിസിനസിന് പദ്ധതിയിട്ടു. യുഎഇ ഭരണാധികാരിക്ക് കെ ടി ജലീല്‍ നേരിട്ട് കത്തയച്ചുവെന്നും സത്യവാങ്മൂലത്തില്‍ സ്വപ്‌ന പറയുന്നു. യുഎഇ വിരുദ്ധ വാര്‍ത്ത നല്‍കിയ ഒരു മലയാളം പത്രം യുഎഇയില്‍ നിരോധിക്കണമെന്നും ജലീല്‍ യുഎഇ കോണ്‍സല്‍ ജനറലിനോട് ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളുടെ താല്‍പ്പര്യത്തിന് വിരുദ്ധമാണ് പത്രവാര്‍ത്തകളെന്ന് ആരോപിച്ചായിരുന്നു നീക്കം.

ഈ പത്രം നിരോധിച്ചാല്‍ അത് രാഷ്ട്രീയപരമായും പാര്‍ട്ടിയിലും തനിക്ക് ഏറെ മൈലേജ് കിട്ടുമെന്ന് ജലീല്‍ പറഞ്ഞു. താന്‍ നയതന്ത്ര ചാനല്‍ ഉപയോഗിച്ച്‌ നടത്തുന്ന എല്ലാ അനധികൃത ഇടപാടുകള്‍ക്കും കെ ടി ജലീല്‍ സംരക്ഷണം വാഗ്ദാനം ചെയ്തിരുന്നതായി യുഎഇ കോണ്‍സല്‍ ജനറല്‍ തന്നോട്ട് പറഞ്ഞതായും സ്വപ്‌ന സത്യവാങ്മൂലത്തില്‍ പറയുന്നു. പത്രത്തിന് നിരോധനം എര്‍പ്പെടുത്താന്‍ ജലീല്‍ ശ്രമിച്ചത് ദേശവിരുദ്ധ പ്രവര്‍ത്തനമാണ്. സ്വന്തം രാജ്യത്തിനും പൗരന്മാര്‍ക്കുമെതിരെയാണ് ജലീല്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും സ്വപ്‌ന ആരോപിക്കുന്നു.

യുഎഇ ഭരണാധികാരികള്‍ക്കിടയില്‍ പ്രത്യേക പരിഗണന ലഭിക്കാനായി ജലീല്‍ ശ്രമിച്ചു. പരിഗണന ലഭിച്ചാല്‍ കൂടുതല്‍ ബിസിനസ് നടത്താന്‍ കഴിയുമെന്ന് ജലീല്‍ പറഞ്ഞു. എല്ലാത്തിനും മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് കോണ്‍സല്‍ ജനറലിന് ജലീല്‍ ഉറപ്പു നല്‍കി. ജലീലുമായി ചേര്‍ന്ന് ബിസിനസ് തുടങ്ങുമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. യുഎഇയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ജലീല്‍ ശ്രമിച്ചത്. ജലീല്‍ നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണെന്നും സ്വപ്‌ന സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

സ്വര്‍ണക്കടത്തുകേസ് എന്‍ഐഎ അന്വേഷിക്കുന്നതാണ് നല്ലതെന്ന് ശിവശങ്കര്‍ തന്നോട് പറഞ്ഞു. എന്‍ഐഎയില്‍ ഉള്ളത് കൂടുതലും കേരള കേഡറിലുള്ള ഉദ്യോഗസ്ഥരാണ്. അതുകൊണ്ട് കാര്യങ്ങള്‍ അനുകൂലമായ രീതിയില്‍ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും ശിവശങ്കര്‍ പറഞ്ഞു. എന്‍ഐഎ തന്റെ പക്കല്‍ നിന്നും കസ്റ്റഡിയിലെടുത്ത ഐഫോണ്‍ ഇപ്പോള്‍ എവിടെയാണെന്ന് ഒരു വിവരവുമില്ല. ഈ ഐഫോണിലാണ് മുഖ്യമന്ത്രിയെയും മറ്റും ബന്ധപ്പെട്ടുള്ള ചാറ്റുകളും മറ്റുമുള്ളത്. ഈ ഫോണ്‍ കാണാനില്ലാത്തത് ശിവശങ്കര്‍ എന്‍ഐഎയെക്കുറിച്ച്‌ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തനിക്ക് തോന്നുന്നതായും സ്വപ്‌ന സത്യവാങ്മൂലത്തില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top