കുമരകം:ബൈക്കിൽ കാറടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു.ബൈക്കില്‍ ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന മൂത്ത കുട്ടി ആല്‍ഫിന്‍ (4) വലതു കാല്‍ ഒടിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ.വൈകിട്ട് 4.50ന് കൈപ്പുഴമുട്ട് പാലത്തിനും ചീപ്പുങ്കല്‍ പാലത്തിനും ഇടയിലായിരുന്നു അപകടം. കുടവെച്ചൂര്‍ കിടങ്ങലശേരി ജെഫിന്‍ കെ.പോള്‍ (36), ഭാര്യ സുമി രാജു (32) എന്നിവരാണു മരിച്ചത്. ബൈക്കില്‍ ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന മൂത്ത മകന്‍ ആല്‍ഫിന്‍ (4) വലതു കാല്‍ ഒടിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മകള്‍ ആല്‍ഫിയയ്ക്ക് (ഒരു വയസ്സ്) പരുക്കില്ല.
കുമരകം ഭാഗത്തുനിന്നു വന്ന ബൈക്കില്‍ കൈപ്പുഴമുട്ട് പാലം കടന്നുവന്ന കാര്‍ ഇടിക്കുകയായിരുന്നു. ജെഫിനും സുമിയും മക്കളും റോഡിലേക്കു തെറിച്ചു വീണു. കുമരകം പൊലീസെത്തി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രാത്രിയോടെ ജെഫിനും സുമിയും മരിച്ചു.
ജെഫിന്‍ ഒരു വര്‍ഷമായി മല്ലപ്പള്ളിയിലെ സുമിയുടെ വീട്ടിലാണു താമസം. ജെഫിന്റെ സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ടു കുടുംബവീട്ടിലെ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണു വെച്ചൂരിലേക്ക് വന്നത്. കാറില്‍ ഡ്രൈവര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഡ്രൈവറെ ഗാന്ധിനഗര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മരണത്തിനു കീഴടങ്ങും മുന്‍പ് സുമി പേരും വിവരവും പൊലീസിനെ അറിയിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച നിന്ന് എയ്ഡ് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥന്‍ വി.എസ്.മഹേഷാണ് ഇവരുടെ വിവരം പറയാനാകുമോ എന്നു നോക്കിയത്. ജെഫിന്‍ കഠിനമായ വേദന കൊണ്ടു പുളയുന്ന അവസ്ഥയിലായിരുന്നെന്നു മഹേഷ് പറഞ്ഞു. ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റി. സുമിയാണ് എല്ലാവരുടെയും പേരു പറഞ്ഞത്. പിന്നീടു സുമിയെയും വെന്റിലേറ്ററിലേക്കു മാറ്റി. ദമ്പതികളുടെ തുടയെല്ല് ഒടിഞ്ഞുനുറുങ്ങിയ നിലയിലായിരുന്നു. ആശുപത്രിയില്‍ എത്തി ഒരുമണിക്കൂറിനു ശേഷം മരണം സ്ഥിരീകരിച്ചതായി അറിഞ്ഞെന്നും മഹേഷ് പറഞ്ഞു.