തിരുവനന്തപുരം:സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജ് ആശുപത്രികൾ വരെ മരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ. പാരസെറ്റമോൾ മുതൽ ആന്‍റിബയോട്ടിക് വരെ , അത്യാഹിത വിഭാഗങ്ങളിൽ ഉപയോഗിക്കുന്ന മിക്ക ജീവൻരക്ഷാ മരുന്നുകളും ഒന്നും കിട്ടാനില്ലാത്ത സ്ഥിതി ആയെന്ന് വി ഡി സതീശൻ പറഞ്ഞു. ഡിസംബറിൽ തുടങ്ങേണ്ട ടെണ്ടർ പ്രക്രിയ വൈകിയതാണ് മരുന്ന് ക്ഷാമം രൂക്ഷമാകാൻ കാരണമെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.ഈ നില തുടർന്നാൽ രൂക്ഷമായ പ്രതിസന്ധി ആശുപത്രികളിൽ ഉണ്ടാകുമെന്ന് വി ഡി സതീശൻ പറഞ്ഞു.
സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്നിന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മറുപടി നൽകി. മരുന്ന് ലഭ്യത ഉറപ്പ് വരുത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മരുന്നിന് പോലും മരുന്നില്ല, ചികിൽസ വേണ്ടത് ആരോഗ്യവകുപ്പിനെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ സബ് മിഷനായി ഉന്നയിച്ചത്.
രോഗികൾ കൂടുതലെത്തുമ്പോൾ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങളാണ് ഇപ്പോഴുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഐ വി പാരസെറ്റമോൾ ഈ മാസം 15നകം കൂടുതൽ ആശുപത്രികളിലെത്തിക്കും. മരുന്ന് വിതരണത്തിലെ കാല താമസം ഒഴിവാക്കാനായി മരുന്ന് വിതരണ കലണ്ടർ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. കമ്പനികൾക്ക് കുടിശിക ഉണ്ട്. അത് നൽകാൻ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി.