ഇടുക്കി: ഏലപ്പാറയില്‍ മണ്ണിടിച്ചിലില്‍ ഒരു മരണം. കോഴിക്കാനം എസ്റ്റേറ്റ് തൊഴിലാളി പുഷ്പ എന്ന് വിളിക്കുന്ന ഭാഗ്യം ആണ് മരിച്ചത്.ലയത്തിന് പുറകിലത്തെ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. ഫയര്‍ ഫോഴ്സ് എത്തി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
കോഴിക്കനം എസ്റ്റേറ്റിന്റെ രണ്ടാം ഡിവിഷനിലെ പതിമൂന്ന് മുറി ലയത്തിലാണ് സംഭവം. ജോലിക്ക് പോകുന്നതിന് മുൻപായി പുലര്‍ച്ചെ ഭക്ഷണം പാകം ചെയ്യുന്നതിനായി പതിവ് പോലെ അടുക്കളയിലായിരുന്നു പുഷ്പ. ലയത്തിന്റെ പിന്‍ഭാഗത്തായിരുന്നു അടുക്കള.
ഈ സമയത്താണ് മണ്‍തിട്ട ഇടിഞ്ഞ് ദേഹത്തേക്ക് വീണത്. ഇവര്‍ മണ്ണിനും ഭിത്തിക്കും ഇടയില്‍ അകപ്പെടുകയായിരുന്നു. ശബ്ദം കേട്ടാണ് വീട്ടില്‍ ഉണ്ടായിരുന്ന ഭര്‍ത്താവും മക്കളും തൊട്ടടുത്തായി താമസിക്കുന്ന അയല്‍വാസികളും സംഭവം അറിഞ്ഞത്. ഉടന്‍ പീരുമേട് ഫയര്‍ഫോഴ്‌സിനെ വിവരം അറിച്ചു. രണ്ട് മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം നീണ്ടുനിന്നു.ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.