കണ്ണൂർ:പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തര്‍ അറസ്റ്റില്‍.തായിനേരി സ്വദേശി ടി അമല്‍ ടി, മൂരിക്കൂവല്‍ സ്വദേശി എംവി അഖില്‍ എന്നിവരാണ് പിടിയിലായത്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പടെയുള്ള കേസ് ആണ് പ്രതികള്‍ക്കെതിരെ ഇപ്പോള്‍ ചുമത്തിയിട്ടുള്ളത്.
പയ്യന്നൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തലയാണ് വെട്ടി മാറ്റിയത്. വെട്ടി മാറ്റിയ തല പ്രതിമയുടെ തന്നെ മടിയില്‍ വെട്ടുകല്ല് വച്ച് അതിന് മുകളില്‍ എടുത്തച്ച നിലയിലായിരുന്നു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. സംഭവത്തിന് പിന്നാലെ കണ്ടാലറിയുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
കേസില്‍ രണ്ടാഴ്ച്ച പിന്നിട്ടും പ്രതികളെ പിടികൂടിയില്ലെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് രണ്ട് പേരെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദേശീയ തലത്തില്‍ തന്നെ കേരളത്തിന് നാണക്കേടായ സംഭവത്തില്‍ ഒരു പ്രതികളെ പോലും തിരിച്ചറിയാന്‍ പയ്യന്നൂര്‍ പൊലീസിന് കഴിഞ്ഞില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരായതിനാലാണ് പൊലീസ് നടപടി ഉണ്ടാകാത്തത് എന്നും ആരോപണമുയര്‍ന്നു.
സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന ആക്രമണം നടത്തിയ സിപിഎം പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഗാന്ധി പ്രതിമ തകര്‍ത്തതോടെ സിപിഎമ്മും ആര്‍എസ്‌എസും തമ്മില്‍ എന്ത് വത്യാസമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു.