കണ്ണൂർ:കാര്‍ഗിലില്‍ നിന്ന് നാട്ടിലെത്തിയ സൈനികന്‍ കോണ്‍ഗ്രസ് വനിതാ നേതാവിന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ റിമാന്‍ഡില്‍.കാമുകിയുമായി അടിച്ചു പൊളിക്കാന്‍ ആണ് കവര്‍ച്ച നടത്തിയത്. കോയപറമ്പിലെ പരുന്ത് മലയില്‍ സെബാസ്റ്റ്യനെന്ന ഷാജി (27) ആണ് പിടിയിലായത്. പയ്യാവൂര്‍ സ്വദേശിനിയായ കാമുകിയുമായി യാത്ര പോകാനാണ് ഇയാള്‍ പണം ചെലവഴിച്ചതെന്ന് പൊലീസ് പറഞ്ഞു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും മുന്‍ കായിക അധ്യാപികയുമായിരുന്ന ഫിലോമിന കക്കട്ടിലിന്റെ സ്വര്‍ണമാലയാണ് വാടകയ്‌ക്കെടുത്ത കാറിലെത്തി ഷാജി പിടിച്ചു പറിച്ചത്. വഴി ചോദിക്കാനെന്ന പോലെ ഇറങ്ങിയാണ് ഫിലോമിനയുടെ കഴുത്തിലുണ്ടായിരുന്ന അഞ്ചുപവന്റെ സ്വര്‍ണമാല പറിച്ചെടുത്തത്. പിടിവലിയില്‍ ഒരു പവന്റെ സ്വര്‍ണക്കുരിശ് ഇയാളുടെ കൈയ്യിലായി. ഫിലോമിന വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചത്.
പരിചയമില്ലാത്ത വീടുകളില്‍ കയറി സ്ത്രീകള്‍ ഒറ്റയ്ക്കാണെന്ന് മനസിലായാല്‍ വെള്ളം ചോദിക്കുകയും അവര്‍ വെള്ളമെടുക്കാന്‍ പോകുമ്പോൾ പുറകെ കൂടി താലിമാല പിടിച്ചു പറിച്ചു രക്ഷപ്പെടുകയുമായിരുന്നു ഇയാളുടെ രീതി. നേരത്തെ പയ്യാവൂരില്‍ നിന്നും വയോധികയുടെ മൂന്ന് പവന്‍ മാല കവര്‍ന്ന ഇയാള്‍ അത് വിറ്റ് ഒന്നേ കാല്‍ലക്ഷം രൂപയുമായി കാമുകിയെയും കാമുകിയുടെ മാതാപിതാക്കളെയും കൂട്ടി എറണാകുളത്തേക്ക് വിനോദയാത്ര നടത്തിയിരുന്നെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.