പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് പ്രസിഡന്റിനെ ഒരുസംഘം കയ്യേറ്റം ചെയ്തു. പ്രസിഡന്റ് സൗമ്യ ജോബിയുടെ വസ്ത്രം വലിച്ചുകീറിയതായി പരാതി.പഞ്ചായത്ത് ഓഫിസിന് മുന്നില്‍ തടഞ്ഞുവച്ചായിരുന്നു കയ്യേറ്റം. പ്രസിഡന്റിനെതിരായ എൽഡിഎഫ് അവിശ്വാസം ചര്‍ച്ചചെയ്യാതെ തള്ളിയിരുന്നു.
എല്‍ഡിഎഫ് സ്വതന്ത്രയായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഎം കഴിഞ്ഞ ദിവസം അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ അവിശ്വാസപ്രമേയ വോട്ടെടുപ്പ് ദിവസം പഞ്ചായത്ത് പ്രസിഡന്റും മറ്റ് യുഡിഎഫ് അംഗങ്ങളും വിട്ടുനിന്നു. തുടര്‍ന്ന് വോട്ടെടുപ്പ് നടന്നില്ല. ഇന്ന് പഞ്ചായത്ത് ഓഫീസിലേക്ക് വരുന്നതിനിടെ സിപിഎം ഭരണസമിതി അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും പ്രസിഡന്റിനെ തടയുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ കയ്യേറ്റത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
അതേസമയം ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. കയ്യേറ്റം ചെയ്‌തെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും അവര്‍ വ്യക്തമാക്കി
നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം എല്‍ഡിഎഫ് സ്വതന്ത്രയുടെ പ്രസിഡന്റ് കാലാവധി കഴിഞ്ഞ ഡിസംബറില്‍ കഴിഞ്ഞിരുന്നു. രാജിവയ്ക്കാത്ത സാഹചര്യത്തിലാണ് സിപിഎം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ അങ്ങനെ ഒരു കരാര്‍ ഇല്ലെന്ന് സൗമ്യയും പറയുന്നു.