തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അനാസ്ഥയില്‍ താക്കീതുമായി ആരോഗ്യമന്ത്രി. രോഗികളുടെ പൂര്‍ണ ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ക്കാണ്. വിദ്യാര്‍ഥികള്‍ക്കല്ല. കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണെന്നും അത് പാലിച്ചില്ലെങ്കില്‍ നടപടി ഉറപ്പെന്നും മന്ത്രി പറഞ്ഞു.
രണ്ട് വകുപ്പ് മേധാവികളെ മാറ്റിനിര്‍ത്തിയുളള അന്വേഷണമാണ് നടക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മാറ്റിനിര്‍ത്തുന്നതിനുവേണ്ടിയാണ് സസ്പെന്‍ഷന്‍, അതില്‍ പ്രതിഷേധമെന്തിനാെന്നും മന്ത്രി ചോദിച്ചു. ഉത്തരവാദിത്തപ്പെട്ടവര്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു”
വിശദമായ അന്വേഷണം നടത്തുന്നതിന് മെഡിക്കൽ വിദ്യാഭാസ വകുപ്പിൻ്റെ അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സർക്കാരിനെയും ആരോഗ്യവകുപ്പിനെയും സംബന്ധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന ഓരോ വ്യക്തിയും പ്രധാനപ്പെട്ടവരാണ്. ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനപ്പെട്ടതാണ്. അതിൽ ഡോക്ടർമാർക്ക് ഉത്തരവാദിത്തമില്ലെങ്കിൽ പിന്നെ ആർക്കാണ് ഉത്തരവാദിത്തം? വിദ്യാർത്ഥികൾക്കോ? ഇതിൽ വളരെ കർശനമായ, കൃത്യമായ അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കും. അതിൽ മാറ്റമില്ല.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. അത് നടത്തുന്നില്ലെങ്കിൽ സർക്കാർ നടപടികൾ സ്വീകരിക്കും. ആംബുലൻസിലുണ്ടായിരുന്ന ഡോക്ടർമാർ ഇറങ്ങുന്നതിനു മുൻപ് വൃക്ക അടങ്ങിയ പെട്ടിയുമായി ഇവർ ഓടുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. മൊബൈൽ ക്യാമറയല്ല, അല്ലാതെ ഒരു ക്യാമറ അവിടെ ഉണ്ടായിരുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു. അങ്ങനെ ഒരു ക്യാമറ അവിടെ വന്നതെങ്ങനെ എന്നുള്ളതുൾപ്പെടെ അന്വേഷിക്കും.”- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.