കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മോഷണം. കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെയാണ് കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. പമ്പില്‍ നിന്ന് 50,000 രൂപ മോഷ്ടാവ് കവര്‍ന്നു. ദൃശ്യങ്ങൾ കേരളവിഷന് ലഭിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാത്രി 12 മണി വരെയാണ് പെട്രോള്‍ പമ്പ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിനുശേഷം പമ്പിലെ ജീവനക്കാരനായ റഫീക്ക് എന്നയാള്‍ പണം എണ്ണിത്തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു. ഇവിടേക്ക് എത്തിയ മോഷ്ടാവ് തൊഴിലാളിയെ ബലം പ്രയോഗിച്ച് കെട്ടിയിട്ട ശേഷം മോഷണം നടത്തുകയായിരുന്നു.
മോഷണം നടന്ന ശേഷം ജീവനക്കാരന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 12 ജീവനക്കാര്‍ ജോലി ചെയ്യുന്ന പമ്പില്‍ ഇന്നലെ രാത്രി 12 ന് ശേഷം ഒരാള്‍ മാത്രമാണുണ്ടായിരുന്നത്. മുഖം തിരിച്ചറിയാനാകാത്ത തരത്തില്‍ എത്തിയയാളാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
കറുത്ത മുഖം മൂടിയിട്ട ഒരാളാണ് അര്‍ദ്ധരാത്രിയില്‍ കോഴിക്കോട് കോട്ടൂളിയിലെ പെട്രോള്‍ പമ്പിലെത്തിയത്. കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച ഇയാള്‍ പെട്രോള്‍ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറി. തുടര്‍ന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാരനും ഇയാളും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. ജീവനക്കാരനെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് ദൃശ്യത്തില്‍ കാണാം. ഒടുവില്‍ ജീവനക്കാരന്‍റെ കൈ തുണി കൊണ്ട് കെട്ടിയിട്ട് ഇയാള്‍ ഓഫീസാകെ പരിശോധിക്കുകയാണ്. ഇതിന് ശേഷം ഇയാള്‍ പമ്പിൽ സൂക്ഷിച്ചിരുന്ന പണവും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.