പാലക്കാട്: സ്വപ്ന സുരേഷിന്റെ ഫ്ലാറ്റില്‍ നിന്നും സ്വര്‍ണക്കടത്തുകേസ് പ്രതി പി എസ് സരിത്തിനെ പിടിച്ചുകൊണ്ടുപോയത് വിജിലന്‍സ് സംഘം.വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് കോഴക്കേസുമായി ബന്ധപ്പെട്ടാണ് സരിത്തിനെ കൊണ്ടുപോയത്. നോട്ടീസ് നല്‍കിയാണ് കൂട്ടിക്കൊണ്ടുപോയത്. സരിത്തിനെ കസ്റ്റഡിയിലെടുത്തിട്ടില്ല. നോട്ടീസ് കൈപ്പറ്റിയ ശേഷം സരിത്ത് സ്വമേധയാ കൂടെ വരികയായിരുന്നുവെന്നും വിജിലന്‍സ് വിശദീകരിച്ചു.
പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് സരിത്തിനെ കൊണ്ടുപോയത്. ചോദ്യം ചെയ്യലിന് ശേഷം സരിത്തിനെ വിട്ടയച്ചു. പാലക്കാട് വിജിലന്‍സ് യൂണിറ്റാണ് സരിത്തിനെ കൊണ്ടുപോയത്. സരിത്തിൻ്റെ ഫോൺ വിജിലൻസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം ബലമായി പിടിച്ചു കൊണ്ടുപോയതാണ് എന്ന് ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സരിത്ത് പ്രതികരിച്ചു. ലൈഫ് മിഷനെ കുറിച്ച് ഒന്നും ചോദിച്ചില്ല. നോട്ടീസ് തന്നിരുന്നില്ല. സ്വപ്ന മൊഴി കൊടുത്തത് ആര് പറഞ്ഞിട്ടാണ് എന്ന് ചോദിച്ചു. ചെരിപ്പ് ഇടാൻ പോലും അനുവദിച്ചില്ല. ഫോൺ പിടിച്ചെടുത്തു.
ഈ മാസം പതിനാറാം തീയതി ഹാജരാകണമെന്ന് വീണ്ടും നോട്ടീസ് തന്നതായും സരിത്ത് പറഞ്ഞു.
സരിത്തിൻ്റെ ബന്ധുക്കൾ നാളെ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകും. ബന്ധുക്കൾ അഭിഭാഷകരുമായി ബന്ധപ്പെട്ടു.
അതേസമയം സരിത്തിനെ പിടിച്ചുകൊണ്ടുപോയ സംഭവത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സ്വപ്ന സുരേഷ് രംഗത്തെത്തി. മുഖ്യമന്ത്രി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. സരിത്തിനെതിരെ ഇപ്പോള്‍ കേസൊന്നുമില്ല. ലൈഫ് മിഷന്‍ കേസില്‍ സരിത്ത് ഏഴാം പ്രതി മാത്രമാണ്. ലൈഫ് മിഷന്‍ കേസിലാണെങ്കില്‍ കോഴ വാങ്ങിയ ശിവശങ്കറിനെയല്ലേ ആദ്യം കൊണ്ടുപോകേണ്ടതെന്ന് സ്വപ്ന ചോദിച്ചു.
നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നും ബലംപ്രയോഗിച്ചാണ് സരിത്തിനെ കൊണ്ടുപോയതെന്ന് സ്വപ്ന പറഞ്ഞു. പൊലീസുകാര്‍ ഐഡി പോലും കാണിക്കാതെയാണ് പിടിച്ചുകൊണ്ടുപോയത്. ഇങ്ങനെയാണോ ഒരു അന്വേഷണ ഏജന്‍സി പെരുമാറേണ്ടത്. നോട്ടീസ് നല്‍കിയാല്‍ ഹാജരാകില്ലേയെന്ന് സ്വപ്ന ചോദിച്ചു.
ഇങ്ങനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. അന്വേഷണ ഏജന്‍സിയാണെങ്കില്‍ തട്ടിക്കൊണ്ടു പോകുന്നത് എന്തിനാണ്. തട്ടിക്കൊണ്ടുപോകല്‍ ഗുണ്ടായിസമാണ്. താന്‍ മാത്രമല്ല, തന്റെ കൂടെയുള്ളവരും ജീവന് കടുത്ത ഭീഷണി നേരിടുകയാണ്. തങ്ങളെയെല്ലാം കള്ളക്കേസെടുത്ത് ജയിലിലടയ്ക്കാനാണ് ശ്രമിക്കുന്നതെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.