കണ്ണൂർ: പേരാവൂർ കുനിത്തല ചൗള നഗറിൽ പിതാവിനെ മകൻ ക്രൂരമായി മർദ്ദിച്ചു. ചൗള നഗറിലെ എടാട്ട് പാപ്പച്ചിയെയാണ് (65) മകൻ മാർട്ടിൻഫിലിപ്പ് (31) മർദ്ദിച്ചത്.
മാർട്ടിനെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുകാരിലാരോ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. എപ്പോഴാണ് മർദ്ദനം നടന്നതെന്നോ കാരണമെന്തെന്നോ വ്യക്തമല്ല. പോലിസ് അന്വേഷണം തുടങ്ങി.
മദ്യപിച്ചെത്തി ഇയാള്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടുകാര്‍ തന്നെയാണ് മൊബൈലില്‍ പകര്‍ത്തിയത്. ഇതില്‍ പ്രകോപിതനായ മാര്‍ട്ടീന്‍ വീട്ടിലെ സാധനങ്ങളെല്ലാം പുറത്തേക്ക് വലിച്ചിട്ട് അടിച്ച് തകര്‍ക്കുകയും ചെയ്തു. ഇയാള്‍ കടുത്ത മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തെ വാടകയ്ക്ക് താമസിച്ച് സ്ഥലത്തുനിന്നും ഇയാള്‍ സമാനമായ രീതിയില്‍ പെരുമാറിയിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ മാര്‍ട്ടീനെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. പിതാവിനെ മര്‍ദ്ദിക്കുന്നത് ഏറെ നേരം തുടര്‍ന്നപ്പോഴാണ് വീട്ടുകാര്‍ ദൃശ്യം പകര്‍ത്തിയത്.