കൊച്ചി:സ്പൈനല്‍ മസ്കുലര്‍ അട്രോഫി ടൈപ് – 2 (എസ്‌എംഎ) എന്ന അപൂര്‍വ്വ ജനിതക രോഗത്തിന്റെ പിടിയിലും ചക്രക്കസേരയിലിരുന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിജയിച്ച് അപൂര്‍വ നേട്ടം കൈവരിച്ച പ്രീതു ജയപ്രകാശ് (28) വിടപറഞ്ഞു.പനി കൂടിയതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രീതുവിനെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ഇന്നലെ രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി.
ഡിലോയിറ്റ് എന്ന യുഎസ് കമ്പനിയിൽ അസോഷ്യേറ്റ് സൊല്യൂഷന്‍ അഡ്വൈസര്‍ ആയിരുന്നു പ്രീതു. ഓര്‍മവച്ച നാള്‍ മുതല്‍ ചക്രക്കസേരയിലായിരുന്ന പ്രീതു ബികോം പഠനത്തിനു ശേഷമാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സിയിലേക്കു കടന്നത്. അഞ്ച് വര്‍ഷത്തെ ശ്രമത്തിനൊടുവില്‍ സി എ കരസ്ഥമാക്കി.
എരൂര്‍ അയ്യമ്പിള്ളികാവ് പ്രതീക്ഷ വീട്ടില്‍ റിട്ട. എസ്‌ഐ കെ.ബി. ജയപ്രകാശിന്റെയും രാധാമണിയുടെയും മകളാണ്.