കോട്ടയം:ഭര്‍തൃവീട്ടിലെ ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോട്ടയം മണര്‍കാടെ മാലം ചിറയില്‍ അര്‍ച്ചന രാജിന്റെ (24) മരണത്തിലാണ് ഭര്‍ത്താവ് ബിനു അറസ്റ്റിലായത്.സ്ത്രീധന പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബിനുവിനെ അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ മൂന്നിനാണ് അര്‍ച്ചന രാജുവിനെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാപിതാക്കളുടെയും പീഡനം കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്നായിരുന്നു അര്‍ച്ചനയുടെ മാതാപിതാക്കളുടെ പരാതി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ബിനു നിരന്തരം അര്‍ച്ചനയെ ഉപദ്രവിച്ചിരുന്നതായും ഇവര്‍ ആരോപിച്ചിരുന്നു. വ്യാപാരസ്ഥാപനം വിപുലപ്പെടുത്താനായി 25 ലക്ഷം രൂപയാണ് ബിനു അര്‍ച്ചനയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നത്.
പലഘട്ടങ്ങളിലായി പണം നല്‍കിയെങ്കിലും കൂടുതല്‍ പണം ചോദിച്ച് ബിനു ഭാര്യയെ ഉപദ്രവിച്ചിരുന്നതായും പരാതിയുണ്ടായിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മൂന്നു വര്‍ഷം മുന്‍പാണ് അര്‍ച്ചനയും ബിനുവും വിവാഹിതരായത്. ഒന്നരവയസ്സുള്ള കുട്ടിയുണ്ട്. കിടങ്ങൂര്‍ നെടുമങ്ങാട്ട് രാജുവിന്റെയും ലതയുടെയും മകളാണ്.