തിരുവനന്തപുരം:സില്‍വര്‍ലൈനുമായി മുന്നോട്ടെന്ന് എൽഡിഎഫ് സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട്‍. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. ഡി.പി.ആര്‍ റെയില്‍മന്ത്രാലയത്തിന്റെ പരിഗണനയില്‍. ഭൂ ഉടമകള്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നല്‍കുമെന്നും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉറപ്പ്. രാജ്യത്ത് പൊതുവെ നടപ്പാക്കുന്ന അജന്‍ഡകളില്‍നിന്ന് വ്യത്യസ്തമാണ് കേരളത്തിലെന്ന് മുഖ്യമന്ത്രി. ഒരു ബദലുണ്ടെന്ന് കേരളത്തിന് തെളിയിക്കാനായെന്നും മുഖ്യമന്ത്രി.
കെഎസ്ആര്‍ടിസി പുനസംഘടിപ്പിക്കും. സ്വന്തം കാലില്‍ നില്ക്കാന്‍ പര്യാപ്തമാക്കും. സ്വയം പര്യാപ്തമാകുംവരെ ബാങ്ക് കണ്‍സോര്‍ഷ്യം വായ്പകള്‍ സര്‍ക്കാര്‍ തിരിച്ചടയ്ക്കും . ശമ്പളവും പെന്‍ഷനും ഉറപ്പാക്കും. കെ എസ് ആര്‍ ടി സി മാനേജ്മെന്‍റ് പുനസംഘടിപ്പിക്കും. കെ എസ് ആര്‍ ടി സി ഭൂമിയില്‍വാണിജ്യ സമുച്ചയങ്ങള്‍ പണിയുമെന്നും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉറപ്പ്.
അഞ്ച് വര്‍ഷംകൊണ്ട് എല്ലാവര്‍ക്കും വീട്. ഈ വര്‍ഷം ലൈഫ് പദ്ധതിയില്‍ 1.5 ലക്ഷം വീടുകള്‍ നല്‍കുമെന്ന് സര്‍ക്കാര്‍. രോഗാതുരത കുറയ്ക്കുന്നതിനുളള പദ്ധതി മിഷന്‍ മാതൃകയില്‍ നടപ്പാക്കും. വയോജന കമ്മിഷന്‍ രൂപീകരിക്കും, തൊഴില്‍ജന്യരോഗങ്ങള്‍ പഠിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കുമെന്നും പ്രോഗ്രസ് റിപ്പോര്‍ട്ട് .
അതേ സമയം സംസ്ഥാനത്ത് പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മതാടിസ്ഥാനത്തിൽ പൗരത്വനിർണയം വേണ്ട എന്നതാണ് സർക്കാരിന്റെ തുടർന്നുള്ള നിലപാടെന്ന് മുഖ്യമന്ത്രി എൽ.ഡി.എഫ്. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ സമാപന സമ്മേളനത്തിൽ പ്രസംഗിക്കവേ പറഞ്ഞു.
രാജ്യത്ത് പലയിടങ്ങളിലായി പലതരത്തിലുള്ള സർവേ നടക്കുകയാണ്. അത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള സർവേകൾ കൂടിയാണ്. ചില ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള സർവേകൾ നടന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ വരുന്നു. നമ്മളും ഇവിടെ സർവേകൾ നടത്തുന്നുണ്ട്. ആ സർവേകൾ ഏതെങ്കിലും തരത്തിൽ ജനങ്ങളെ ചേരിതിരിക്കാനുതകുന്നതല്ല. ജനങ്ങളുമായി ബന്ധപ്പെട്ടത് തന്നെയാണ്. നമ്മുടെ സമൂഹത്തിലെ പരമദരിദ്രരായ കുടുംബങ്ങൾ ഏതൊക്കെയാണ് എന്ന് കണ്ടെത്താനുള്ള സർവേ സംസ്ഥാനത്ത് പൂർത്തിയായിട്ടുണ്ട്. അതിലൂടെ ആ കുടുംബങ്ങളെ ആകെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായുള്ള തുടർനടപടികളിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.”