കൊച്ചിയിൽ 92 കിലോഗ്രാം ചന്ദനത്തടി വനംവകുപ്പ് പിടികൂടി. വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ചന്ദനം പിടികൂടിയത്. രാവിലെ പനമ്പള്ളി നഗറിലെ ഒരു വാടക വീട്ടിൽ നിന്നാണ് 92 കിലോ ചന്ദനത്തടി വനംവകുപ്പ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരപ്പണിക്കാർ എന്ന പേരിലാണ് ഇവർ വീട് വാടകയ്ക്ക് എടുത്തത്ഇവരിൽ മൂന്ന് പേർ ചന്ദനം വാങ്ങാൻ എത്തിയവരാണ്.
ഇടുക്കിയിൽ നിന്ന് കൊണ്ടുവന്ന ചന്ദനമാണിതെന്നാണ് വിവരം. ആറ് മാസം മുമ്പാണ് ഇടുക്കിയിൽ നിന്ന് ഈ ചന്ദനത്തടി മുറിച്ചിരിക്കുന്നത്. ഇടുക്കിയിലെ ചില സ്വകാര്യ ഭൂമികളിൽ നിന്ന് മുറിച്ച ചന്ദനത്തടിയാണെന്നാണ് പിടിയിലായവർ പോലീസിന് നൽകിയിരിക്കുന്ന വിവരം. എന്നാൽ വനത്തിൽ കയറി മുറിച്ചതാണോ എന്ന കാര്യമുൾപ്പെടെ പോലീസ് പരിശോധിക്കും.
വിൽപ്പനയ്ക്കായി ഇവർ ശ്രമം നടത്തി വരികയായിരുന്നു. ഇതിനെ കുറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇത് കണ്ടെത്തിയത്. ചന്ദനം വിദേശത്തേക്ക് കയറ്റി അയക്കാനുള്ള ശ്രമങ്ങളും ചില ഏജന്റുമാർ മുഖേന പ്രതികൾ നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.