ആലപ്പുഴ: ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ പൊലീസുകാരൻ അറസ്റ്റിൽ.വണ്ടാനം മെഡിക്കൽ കോളജ് സിപിഒ റെനീസാണ് അറസ്റ്റിലായത്. സിവിൽ പൊലീസ് ഓഫീസർ റെനീസിനെതിരെ സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. റെനീസ് ഭാര്യ നെജ് ലയെ പീഡിപ്പിച്ചിരുന്നതായി ബോധ്യപ്പെട്ടെന്നും ഇതിന് ആധാരമായ ഡിജിറ്റൽ തെളിവുകളടക്കം ലഭിച്ചെന്നും പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ മുതൽ പൊലീസ് കസ്റ്റഡിയിലാണ് റെനീസ്.
സംഭവത്തിൽ റെനീസിനെതിരെ ആരോപണവുമായി നജ് ലയുടെ കുടുംബം രംഗത്തു വന്നിരുന്നു. റെനീസ് നജ് ലയെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന് സഹോദരി നഫ് ല പറഞ്ഞു. ഒരു സ്ത്രീയുമായി റെനീസിന് ബന്ധം ഉണ്ടായിരുന്നുവെന്നും ആത്മഹത്യക്ക് തലേദിവസം ഇവര്‍ ക്വാര്‍ട്ടേഴ്സില്‍ വന്നിട്ടുണ്ടെന്നും നഫ് ല പറഞ്ഞു.
നജ് ലയുടെയും മക്കളുടെയും മരണത്തിന് ഉത്തരവാദി റെനീസാണെന്നാണ് ബന്ധുക്കളുടെ പരാതി.റെനീസിന്‍റെ നിരന്തര മാനസിക ശാരിരീക പീഡനങ്ങളില്‍മനം നൊന്താണ് നജ് ല ആത്മഹത്യ ചെയ്തതെന്ന് സഹോദരി നഫ് ല പറഞ്ഞു. വീട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും നജ് ല ഒരു ഡയറിയിൽ എഴുതാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ ഡയറി കാണുന്നില്ലെന്നും റെനീസ് എടുത്ത് മാറ്റിയിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായും നഫ് ല പറഞ്ഞിരുന്നു.