കൊച്ചി:പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്കൊപ്പം ഇഫ്താർ വിരുന്നില്‍ പങ്കെടുത്തത് ചോദ്യംചെയ്ത് കെ.വി തോമസ്. മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്ത പ്രതിപക്ഷനേതാവ് ഇടതുപക്ഷത്തേക്ക് പോകുമോ?. പി.സി.വിഷ്ണുനാഥ് എ.ഐ.വൈ.എഫ് സെമിനാറില്‍ പങ്കെടുത്തത് അനുമതിയോടെയാണോ? തനിക്കൊരു നീതി, മറ്റുളളവര്‍ക്ക് മറ്റൊരു നീതി എന്നത് ശരിയാണോ?. ഇക്കാര്യം എ.ഐ.സി.സിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും കെ.വി.തോമസ് പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ പൊലീസിനെ വിട്ട് അടിച്ചമര്‍ത്തുന്ന മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടു എന്ന ആരോപണമാണ് എനിക്കെതിരെ കെപിസിസി പ്രധാനമായും ഉന്നയിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവിനെതിരെ അപ്പോള്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് ? എന്തെങ്കിലും നടപടിക്ക് കെപിസിസി നിര്‍ദേശിച്ചിട്ടുണ്ടോ? എനിക്ക് ഒരു നീതി, മറ്റുള്ളവര്‍ക്ക് മറ്റൊരു നീതി എന്ന രീതി ശരിയാണോ? ഒരുമിച്ച് വേദി പങ്കിട്ടെന്ന് കരുതി പ്രതിപക്ഷ നേതാവ് എല്‍ഡിഎഫിലേക്ക് പോകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? സെമിനാറില്‍ പങ്കെടുക്കുമെന്ന കാര്യം കൃത്യമായി എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇന്നലെ എഐസിസി നേതൃത്വത്തിന് കത്തും അയച്ചിട്ടുണ്ട്. കെ വി തോമസ് പറഞ്ഞു.
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന്റെ പേരിലുള്ള വിവാദത്തില്‍ കെവി തോമസിന്റെ വിശദീകരണം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗം ചേരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.