ചണ്ഡിഗഡ്: പഞ്ചാബിൽ ഭൂമി തർക്കത്തെത്തുടർന്നുണ്ടായ വെടിവയ്പ്പിൽ നാലു പേർ കൊല്ലപ്പെട്ടു. ഗുരുദാസ്പുർ ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ടവരിൽ സുഖ്‌രാജ് സിങ് (35), ജയ്മൽ സിങ് (45), നിഷാൻ സിങ് (33) എന്നിവരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
ബീസ് നദിയുടെ തീരത്ത് സുഖ്‌രാജ് സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് വെടിവയ്പ്പുണ്ടായത്. ഹോഷിയാപുർ ജില്ലയിൽ നിന്നെത്തിയവർ ഈ ഭൂമിക്കായി അവകാശവാദം ഉന്നയിക്കുകയും തുടർന്നുണ്ടായ സംഘർഷത്തിൽ വെടിയുതിർക്കുകയുമായിരുന്നു എന്ന് കൊല്ലപ്പെട്ട നിഷാൻ സിങ്ങിന്റെ ബന്ധുക്കൾ പറഞ്ഞു.