ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷത്തിൻ്റെ തുടക്കമായ ഇന്ന് മുതൽ പൊതുജനത്തിന് തിരിച്ചടിയായി എല്‍.പി.ജി, സി.എന്‍.ജി നിരക്ക് വര്‍ധിപ്പിച്ചു.കൂടാതെ കേന്ദ്ര- സംസ്ഥാന ബജറ്റുകള്‍ പ്രകാരം വര്‍ധിപ്പിച്ച നികുതി നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
സി.എന്‍.ജിയുടെ നിരക്ക് എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ സി.എന്‍.ജിയുടെ നിരക്ക് 72 രൂപയില്‍ നിന്ന് 80 രൂപയായി. മറ്റ് ജില്ലകളില്‍ 83 രൂപ വരെയാണ് സി.എന്‍.ജിയുടെ വില.
ഇതിനൊപ്പം പാചകവാതക വിലയും വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 256 രൂപയാണ് കൂട്ടിയത്. കൊച്ചിയില്‍ വാണിജ്യ എല്‍.പി.ജി വില 2256 രൂപ ആയി. ഇതിനൊപ്പം കേന്ദ്ര-സംസ്ഥാന ബജറ്റിലെ മാറ്റങ്ങളും ഇന്ന് മുതല്‍ നിലവില്‍ വരും. സംസ്ഥാന ബജറ്റിലെ തീരുമാനപ്രകാരം വെള്ളക്കരം അഞ്ച് ശതമാനം വര്‍ധിപ്പിച്ചു. വാഹനരജിസ്ട്രേഷന്‍ നിരക്ക് വര്‍ധനയും പ്രാബല്യത്തിലായി. വാഹന ഫിറ്റ്നസ് പുതുക്കല്‍ നിരക്കില്‍ നാലരിട്ടി വരെ വര്‍ധനയും ഇന്ന് മുതല്‍ നിലവില്‍ വരും. ഭൂമി രജിസ്ട്രേഷന്‍ നിരക്കിലും ഇന്ന് മുതല്‍ വര്‍ധനയുണ്ടാകും. ഡീസല്‍ വാഹനങ്ങള്‍ക്കുള്ള ഹരിതനികുതിയും പ്രാബല്യത്തിലാവും.
പാരസെറ്റമോള്‍ ഉള്‍പ്പടെ അവശ്യമരുന്നുകളുടെ വില വര്‍ധനയും ഇന്ന് മുതല്‍ നിലവില്‍ വരും.വില നിയന്ത്രണമുള്ള 872 മരുന്നുകള്‍ക്ക് 10.7 ശതമാനം വരെയാണ് വര്‍ധനവ് ഉണ്ടാവുക. കഴിഞ്ഞവര്‍ഷം 0.5 ശതമാനവും 2020ല്‍ രണ്ട് ശതമാനവും ആയിരുന്നു വര്‍ധന.
രാജ്യത്തെ ദേശീയപാതകളില്‍ ടോള്‍ നിരക്ക് 10 ശതമാനം വരെ വര്‍ധിച്ചു. പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ 10 രൂപ മുതല്‍ 65 വരെ വര്‍ധിക്കും. അതേസമയം, പാലിയേക്കരയില്‍ ടോള്‍നിരക്കില്‍ വര്‍ധനയില്ല.