3ാംക്ലാസ് വിദ്യാര്‍ഥിയായ ഷാദുറഹ്മാന്‍ എന്ന എട്ടുവയസ്സുകാരന്റെ അല്‍ഭുതകരമായ രക്ഷപ്പെടലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത് ചൊറുക്കളയിലെ അബൂബക്കര്‍ -സൈനബ ദമ്പതികളുടെ മകനാണ് തലനാരിഴക്ക് ജീവന്‍ തിരിച്ചുകിട്ടിയത്.
ഇരിട്ടി -തളിപ്പറമ്പ് സംസ്ഥാന പാതയോരത്തെ വീട്ടുമുറ്റത്ത് സൈക്കിളില്‍ കളിക്കുകയായിരുന്നു ഷാദ്. കളിക്കുന്നതിനിടെ സൈക്കിളുമായി അബദ്ധത്തില്‍ റോഡിലേക്ക് ഇറങ്ങി. റോഡിലൂടെ വന്ന ബൈക്കിൽ സൈക്കിൾ തട്ടി തെറിക്കുന്നു . വാഹനങ്ങള്‍ തലങ്ങും വിലങ്ങും അതിവേഗത്തില്പോകുന്ന റോഡില്‍, ഇടിയുടെ ആഘാതത്തില്‍ ഒരുവശത്ത് നിന്ന് മറുവശത്തേക്ക് കുട്ടി തലകുത്തി വട്ടം കറങ്ങി തെറിച്ച് വീണു. പിന്നാലെ കുതിച്ചു വന്ന കെ.എസ്.ആര്‍.ടി.സി ബസ് ഷാദിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കടന്നു പോയി. ഈ ബസ് കയറിയിറങ്ങി സൈക്കിള്‍ തവിടുപൊടിയായി. അപകടം നടന്നയുടന്‍ എന്താണ് സംഭവിച്ചതെന്നറിയാതെ പകച്ചുനില്‍ക്കുന്ന ഷാദിനെയും കാണാം.
വലിയ ദുരന്തത്തില്‍നിന്ന് തലനാരിഴയ്ക്കുള്ള രക്ഷപ്പെടല്‍ തീര്‍ത്തും അവിശ്വസനീയമാണ്. ഷാദിന്റെ ജേഷ്ഠന്‍ ഇംദാദിന് കഴിഞ്ഞ ദിവസം എല്‍.എസ്.എസ് സ്കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. ഇതിന് പിതാവ് സമ്മാനമായി നല്‍കിയ സൈക്കിളാണ് അപകടത്തില്‍പെട്ടത്. പുത്തന്‍ സൈക്കിള്‍ വാങ്ങി രണ്ടാം ദിവസമായ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം.