കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും പ്രതിപക്ഷവും ബിജെപിയും നാടിന്റെ വികസനത്തിന് തുരങ്കം വയ്‌ക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐ എം സംസ്ഥാന സമ്മേളന പൊതുയോഗം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നാല് മണിക്കൂറു കൊണ്ട് എത്തുന്ന റെയില്‍ പദ്ധതിയെ എന്തിനാണ് എതിര്‍ക്കുന്നത്. നാടിന്റെ വികസനത്തിന് ആവശ്യമല്ലേ. ആളുകളുടെ സമയ നഷ്ടം അത് നാടിന്റെ നഷ്ടമല്ലേ. പക്ഷേ വലിയ എതിര്‍പ്പുമായിട്ടാണ് യുഡിഎഫും ബിജെപിയും രംഗത്ത് വന്നത്. യുഡിഎഫ് ആണെങ്കില്‍ എല്ലാ രീതിയിലും ബിജെപിയെ കൂട്ട് പിടിച്ച് നീങ്ങാനാണ് ഉദ്ദേശിക്കുന്നത്. നാടിനെ പുറകോട്ട് അടിപ്പിക്കുക എന്നതാണ് ഇവരുടെ ഉദ്ദേശം. നാട് മുന്നോട്ട് പോകണം. നാടിന്റെ ഭാവി അത് ഇന്ന് ജീവിക്കുന്നവര്‍ക്ക് മാത്രമല്ല. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്, ഭാവി തലമുറയ്‌ക്ക് ഈ നാട് കാലാനുസൃതമാകണം. അവര്‍ക്ക് കുറ്റപ്പെടുത്ത തക്ക സാഹചര്യം ഉണ്ടാവരുത്. അവര് നമ്മളെ ആണ് കുറ്റപ്പെടുത്തുക.
നല്ല രീതിയില്‍ ഇടപ്പെട്ടു പോവുക, ആ പദ്ധതി നടപ്പിലാക്കുക ഇതാണ് ഏറ്റവും പ്രധാനം. ഞങ്ങള്‍ ഏതായാലും ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതി നടപ്പാക്കണം എന്ന അഭിപ്രായത്തില്‍ തന്നെയാണ് നില്‍ക്കുന്നത്. അക്കാര്യത്തില്‍ ജനങ്ങളോടൊപ്പം നിന്ന് കൊണ്ട് ചെയ്യാന്‍ കഴിയുന്നത് എന്താണോ അത് ചെയ്യുക എന്നത് തന്നെയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കാര്യം. ഇവിടെ നാടിനെ തകര്‍ക്കാനുള്ള ബിജെപിയുടെയും യുഡിഎഫിന്റെയും ശ്രമങ്ങള്‍ക്കെതിരെ ശരിയായ രീതിയിലുള്ള ഇടപെടല്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ നയരേഖ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നയരേഖ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കും. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനത്തില്‍ സംസാരിക്കവേ പിണറായി പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധം കേരളത്തെയും ബാധിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖല ശാക്തീകരിക്കാത്തതു കൊണ്ടാണ് വിദ്യാര്‍ഥികള്‍ പുറത്തു പോകുന്നത്. ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങളാണ് നാടിന് വേണ്ടത്. ചെങ്കൊടി കാണുമ്പോൾ ഇന്ന് പലര്‍ക്കും അലര്‍ജിയുണ്ട്. പണ്ട് ചെങ്കൊടി കാണുമ്പോൾ അലര്‍ജി ഉണ്ടായിരുന്നത് മാടമ്പിമാര്‍ക്കാണ്. കേന്ദ്രം കേരളത്തോട് കാണിക്കുന്നത് നിഷേധാത്മക സമീപനമാണെന്നും എയിംസ് കേരളത്തിന് അവകാശപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു