മലപ്പുറം:നിരവധി കേസുകളില്‍ പ്രതിയും അസം സ്വദേശിയുമായ പിടികിട്ടാപ്പുള്ളി മലപ്പുറത്ത് അറസ്റ്റില്‍.അസം പൊലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളിയായ സോനിത്പുര്‍ സ്വദേശി അസ്മത് അലിയാണ് അറസ്റ്റിലായത്. ഇയാളുടെ സഹായി അമീര്‍ ഖുസ്മുവും പിടിയിലായിട്ടുണ്ട്.
നിലമ്പൂർ പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെയടക്കം വേട്ടയാടിയ കേസില്‍ പ്രതിയായ ഇയാള്‍ നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു. അസം പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിക്കുകയും വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അസം പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി നിലമ്ബൂര്‍ വലയിലായത്. അസം പൊലീസ് നിലമ്പൂരിൽ എത്തിയിട്ടുണ്ട്. വൈകാതെ തന്നെ ഇയാളെ അസമിലെത്തിക്കും. നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അസം പൊലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതോടെ ജോലി അന്വേഷിച്ചെത്തുന്ന തൊഴിലാളികള്‍ക്കൊപ്പം ഇയാള്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം തന്നെ താമസമാക്കുകയും ചെയ്തു. ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും അസം പൊലീസിന് ലഭിക്കാതായതോടെ അന്വേഷണവും വഴിമുട്ടി.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാള്‍ സുരക്ഷിത സ്ഥലം എന്ന നിലയിലാണ് നിലമ്പൂരിൽ എത്തിയത്. നേരത്തെ ഇയാളുടെ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ബന്ധുക്കള്‍, വീട്ടുകാര്‍ എന്നിവരുമായി ഇയാള്‍ കുറച്ച് കാലമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് അസ്മത്ത് അലി നിലമ്ബൂരില്‍ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. നിലമ്ബൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വിഷ്ണുവും സംഘവുമാണ് ഇയാളെ പിടികൂടിയത്.