കോഴിക്കോട്: കൊച്ചിയില്‍ ലഹരിനല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന കേസില്‍ തന്നെ കുടുക്കിയതാണെന്ന വാദവുമായി ആരോപണ വിധേയായ അഞ്ജലി റീമ ദേവ്.വട്ടിപ്പലിശയ്ക്ക് പണം നല്‍കുന്ന സ്ത്രീയും കൂട്ടാളികളുമാണ് ഈ നീക്കത്തിന് പിന്നില്‍. തനിക്കെതിരേയുള്ള ആരോപണങ്ങളെല്ലാം വ്യാജമാണെന്നും അഞ്ജലി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. ഫെബ്രുവരി രണ്ടിനാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ബിസിനസ്സ് തകര്‍ന്ന സമയത്ത് വീടിന്റെ ആധാരം പോലും പണയം വച്ച് ഈ സ്ത്രീയുടെ പക്കല്‍ നിന്ന് പണം കടം വാങ്ങിയിട്ടുണ്ട്. എന്നാല്‍, ഈ സ്ത്രീയുടേയും കൂട്ടാളികളുടേയും പലകാര്യങ്ങളും പുറത്തു വരാതിരിക്കാന്‍ തന്റെ ജീവിതം വെച്ചാണ് കളിച്ചത്. മയക്കു മരുന്ന് കച്ചവടം, ഹണി ട്രാപ്പ്, കള്ളപ്പണം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളാണ് തനിക്കെതിരേയുളളത്. എന്നാല്‍ ഇത്തരം കാര്യങ്ങളിലെല്ലാം പങ്കുള്ളത് ഈ സ്ത്രീക്കാണ്. അക്കാര്യങ്ങള്‍ തുറന്നു പറയുമെന്ന് അവര്‍ക്ക് അറിയുന്നതു കൊണ്ടാണ് എനിക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്.
അവര്‍ പണം കൊടുത്ത് പലരേയും കൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യിപ്പിക്കാനുള്ള ശ്രമം പോലും നടത്തുന്നുണ്ട്. ചെയ്യാത്ത കുറ്റത്തിന് ആരോപണം ഉയരുമ്ബോഴും ആത്മഹത്യ ചെയ്യാതെ പിടിച്ചു നില്‍ക്കുന്നത് താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണെന്ന് അവര്‍ അവകാശപ്പെട്ടു. തനിക്കെതിരേ ഇത്തരം ആരോപണങ്ങള്‍ വരുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. ചെയ്യാത്ത തെറ്റിനാണ് തനിക്കെതിരേ ആരോപണം ഉയരുന്നത്. ജീവിതത്തില്‍ തോറ്റു കൊടുത്തിട്ട് കാര്യമില്ല. തെറ്റ് ചെയ്തിട്ടില്ലെന്നും അഞ്ജലി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ നമ്പർ 18 ഹോട്ടലില്‍ വെച്ച് ഹോട്ടലുടമ റോയി ജെ വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോഴിക്കോട് സ്വദേശികളായ അമ്മയുടെയും മകളുടെയും പരാതി. ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനേയും സൈജുവിന്റെ സുഹൃത്ത് അഞ്ജലിയേയും പ്രതി ചേര്‍ത്തിട്ടുണ്ട്.
മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുൻപായിരുന്നു പീഡനം നടന്നത് എന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തി. പോലീസില്‍ പരാതി നല്‍കിയാല്‍ ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.