കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ പുറത്ത് പോയ സംഭവവുമായി ബന്ധപ്പെട്ട്, ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ക്കെതിരേ കേസ്.യുവാക്കള്‍ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും മദ്യം നല്‍കിയെന്നും പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്‍കി.
ഇതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് യുവാക്കള്‍ കേസില്‍ പ്രതികളാവും. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട്, പോക്‌സോ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് യുവാക്കള്‍ക്കെതിരേ കേസെടുക്കുക.
ബംഗളൂരുവില്‍ എത്തിയശേഷം പെണ്‍കുട്ടികള്‍ മുറിയെടുത്തു നല്‍കാനായി സഹായം തേടിയ യുവാക്കളാണ് പൊലീസിന്റെ പിടിയിലായത്. സഹായം ചെയ്തുതരാമെന്ന് വാഗ്ദാനം നല്‍കിയ യുവാക്കള്‍ പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കിയശേഷം ലൈംഗിക അതിക്രമത്തിനും മുതിര്‍ന്നുവെന്നും മൊഴി നല്‍കി.
പെണ്‍കുട്ടികള്‍ക്ക് സാമ്പത്തികസഹായം നല്‍കിയ യുവാവിനെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം എടക്കരയിലെ സുഹൃത്താണ് പണം നല്‍കിയത്. കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടറുടെ അക്കൗണ്ടിലേക്കും, ഒരു ഇതര സംസ്ഥാനക്കാരന്റെ അക്കൗണ്ടിലേക്കും പണം നല്‍കാനാണ് പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടത്.
ഇതുപ്രകാരം യുവാവ് ഗൂഗിള്‍ പേ വഴി പണം കൈമാറുകയും ചെയ്തു. ഈ തുക ഉപയോഗിച്ചാണ് പെണ്‍കുട്ടികള്‍ യാത്ര ചെയ്തത്. ചിക്കന്‍പോക്സ് പിടിപെട്ട് ചികിത്സയിലാണ് ഈ യുവാവ്. പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കടന്നുകളയുന്നതില്‍ യുവാവിന്റെ സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പുറത്തുകടന്നശേഷമാണ് പെണ്‍കുട്ടികള്‍ യുവാവിനെ വിളിച്ച് പണം ആവശ്യപ്പെട്ടതെന്നാണ് സൂചന.
പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു കുട്ടികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും.കുട്ടികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെയായിരുന്നു വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ കടന്നുകളഞ്ഞത്. പിന്നീട് ഇവരെ ബെംഗളൂരുവില്‍ വെച്ച് കണ്ടെത്തി. പെണ്‍കുട്ടികള്‍ക്ക് വേണ്ടി ബെംഗളൂരൂവിലെ മഡിവാളയില്‍ മുറി ബുക്ക് ചെയ്തത് ഈ യുവാക്കളായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മഡിവാളയില്‍ ഓടി രക്ഷപ്പെടുന്നതിനിടെ ഒരു പെണ്‍കുട്ടിയെ ഹോട്ടലിന് സമീപത്ത് വെച്ചും മറ്റൊരാളെ മാണ്ഡ്യയില്‍ വെച്ചും മറ്റ് നാല് പേരെ മലപ്പുറം എടക്കരയില്‍ വെച്ചും പോലീസ് പിടികൂടി. യുവാക്കളെ കാണാനായിരുന്നു പെണ്‍കുട്ടികള്‍ നിലമ്പൂരിലേക്കു പുറപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ പ്രേരണയിലാണോ പെണ്‍കുട്ടികൾ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.