Breaking News

ഫോണുകള്‍ ഹാജരാക്കാനാവില്ല, കേസുമായി ബന്ധമുള്ളതല്ലെന്നും ക്രൈംബ്രാഞ്ചിന് ദിലീപിൻ്റെ മറുപടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോ​ഗസ്ഥര്‍ക്കെതിരായ വധഭീഷണി കേസില്‍, തന്റെ ഫോണുകള്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാക്കാനാവില്ലെന്ന് ദിലീപ് ക്രൈംബ്രാഞ്ചിന് മറുപടി നല്‍കി.ഇപ്പോള്‍ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ഒന്നും ഫോണില്‍ ഇല്ല. ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഫോണുകള്‍ ഒന്നും കേസുമായി ബന്ധമുള്ളതല്ല എന്നും ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടിയായി ദിലീപ് അറിയിച്ചു.

ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്ന ഫോണ്‍ ആണ് ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത്. മറ്റൊരു ഫോണില്‍ ബാലചന്ദ്രകുമാറിനെതിരായ തെളിവാണ്. ഈ ഫോണ്‍ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ താന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഒരാഴ്ചയ്ക്ക് അകം ഫലം കിട്ടും. ഈ ഫലം താന്‍ കോടതിക്ക് കൈമാറാം. കേസുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഹാജരാക്കിയതാണ്. വീണ്ടും ഫോണ്‍ ആവശ്യപ്പെടാന്‍ നിയമപരമായി അധികാരമില്ല. ഫോണ്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയത് നിയമപരമല്ല. നോട്ടീസ് പിന്‍വലിക്കണം. ബാലചന്ദ്രകുമാറിന്റെയും ബൈജു പൗലോസിന്റെയും ഫോണുകള്‍ പിടിച്ചെടുക്കണം. ഇവര്‍ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചന ഫോണ്‍ പരിശോധിച്ചാല്‍ തെളിയും

പ്രതി എന്ന നിലയില്‍ തനിക്ക് നോട്ടീസ് നല്‍കാന്‍ അന്വേഷണ സംഘത്തിന് കഴിയില്ല. നോട്ടീസ് തനിക്ക് നല്‍കുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ക്ക്‌ നല്‍കിയെന്നും ദിലീപ് പറയുന്നു.

വധഭീഷണി കേസിന് പിറകെ ദിലീപ് അടക്കമുള്ള പ്രതികള്‍ ഫോണ്‍ ഒളിപ്പിച്ചതിന് പിറകില്‍ ആസൂത്രിക ഗൂഡാലോചനയെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ദീലിപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും നാളെ ഹൈക്കോടതിയെ അറിയിക്കും

ഡിസംബര്‍ 9 ന് കൊലപാതക ഗൂഢാലോചന കേസ് എടുത്തതിന് പിറകെയാണ് ദിലീപിന്‍റെ രണ്ട് ഫോണ്‍ അടക്കം 5 ഫോണുകള്‍ പ്രതികള്‍ ഒരുമിച്ച്‌ മാറ്റുന്നത്. പഴയ സിം കാര്‍ഡുകള്‍ ഇട്ട പുതിയ ഫോണിലായിരുന്നു പിന്നീട് പ്രതികളെല്ലാം ഉപയോഗിച്ചത്. ദിലീപിന്‍റെ വീട്ടിലെ റെയ്ഡില്‍ പിടിച്ചെടുത്തത് പുതിയ ഫോണുകളാണ്. എന്നാല്‍ കേസ് എടുത്തതിന് പിറകെ പ്രതികളെല്ലാവരും ഒരുമിച്ച്‌ ഫോണ്‍ മാറ്റിയത് ഗൂഡാലോചനയിലെ നിര്‍ണ്ണായക തെളിവുകള്‍ നശിപ്പിക്കാനാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. പ്രതികളുടെ പേഴ്സണല്‍ ഫോണ്‍ ലഭിച്ചിരുന്നെങ്കില്‍ വാട്സ് ആപ് ചാറ്റുകള്‍ അടക്കം വീണ്ടെടുക്കാനാകും. നടി കേസിലെ സാക്ഷികളെ സ്വാധീനിച്ചതും, ഗൂഡാലോചനയിലെ നിര്‍ണ്ണായക തെളിവുകളും ഈ ഫോണുകളില്‍ നിന്ന് ലഭിക്കുമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ.

കൃത്യമായ നിയമോപദേശം ഇക്കാര്യത്തില്‍ പ്രതികള്‍ക്ക് ലഭിച്ചിരിക്കാം എന്നാണ് കരുതുന്നത്. ഫോണ്‍ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയി തെളിവുകള്‍ നീക്കം ചെയ്യാനുള്ള സാധ്യതയും ക്രൈം ബ്രാ‌ഞ്ച് തള്ളുന്നില്ല. ഈ സാഹചര്യത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും അന്വേഷണവുമായി സഹകരിച്ചില്ലെന്നും നാളെ ഹൈക്കോടതിയെ അറിയിക്കും. ഫോണ്‍ ഹാജരാക്കാന്‍ ഇന്നാണ് സമയം നല്‍കിയത്. ഇന്നലെ ചോദ്യം ചെയ്യലിനിടെയാണ് ഫോണുകള്‍ കൈമാറണമെന്ന നോട്ടീസ് ക്രൈംബ്രാഞ്ച് നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top