കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന്റെ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്ന് എസ് പി മോഹനചന്ദ്രന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. അഞ്ചുപേരേയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യം ചെയ്തത്. സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാ ഫലം നാളെ ലഭിക്കുമെന്നും എസ്.പി പറഞ്ഞു.
രാവലെ 9 മുതല്‍ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യലിന് കോടതി അനുമതിയുണ്ടായിരുന്നത്. കൃത്യം എട്ട് മണിക്ക് തന്നെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചിരുന്നു. 11 മണിക്കൂറാണ് ചോദ്യം ചെയ്തത്.
ഹൈക്കോടതി ഉത്തരവിനെതുടര്‍ന്ന് രാവിലെ 8.40 നാണ് ആലുവയിലെ പദ്മസരോവരം വീട്ടില്‍ നിന്ന് ചോദ്യം ചെയ്യലിനായി പ്രതികള്‍ പുറപ്പെട്ടത്. ദിലീപിനൊപ്പം രണ്ടാം പ്രതിയും സഹോദരനുമായ അനൂപ്, മൂന്നാം പ്രതിയും സഹോദരി ഭര്‍ത്താവുമായ സുരാജ് എന്നിവരുമുണ്ടായിരുന്നു. 8.52ന് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. എതാണ്ട് ഇതേ സമയത്തുതന്നെ കേസിലെ മറ്റു രണ്ടു പ്രതികളായ ബാബു ചെങ്ങമനാടും അപ്പുവും ഹാജരായി. എസ്.പി മോഹനചന്ദ്രന്‍റെ നേതൃത്വത്തില്‍ അഞ്ചുപേരെയും വെവ്വേറെ ഇരുത്തിയാണ് ആദ്യഘട്ടത്തില്‍ മൊഴിയെടുത്തത്. ഉച്ചയോടെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ് ശ്രീജിത്തും ഐ.ജി ഗോപേഷ് അഗര്‍വാളുമെത്തി ദിലീപിനെ ചോദ്യം ചെയ്തു. കൊലപാതക ഗൂഡാലോചന സംബന്ധിച്ച് ദിലീപിനും കൂട്ടുപ്രതികള്‍ക്കും പറയാനുളളത് മുഴുവന്‍ കേള്‍ക്കുകയാണ് ആദ്യ ദിവസം അന്വേഷണ സംഘം ചെയ്തത്.
മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം നാളെ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. മൊഴികളില്‍ വൈരുദ്ധ്യമുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുക. ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും സാദ്ധ്യതയുണ്ട്.
രാത്രി എട്ടുമണിയോടെ ചോദ്യം ചെയ്യല്‍ അവസാനിച്ചതിന് പിന്നാലെ ദിലീപും സഹോദരനും അടക്കമുളളവര്‍ ആലുവയിലെ വീട്ടിലേക്ക് പോയി. നാളെ രാവിലെ 9 മുതല്‍ ചോദ്യം ചെയ്യല്‍ തുടരും