കാസർകോട്:കാസർകോട് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അവധിയില്‍ പ്രവേശിക്കും.നാളെ മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് അവധി എടുത്തിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് അവധിയില്‍ പോകുന്നതെന്നാണ് വിശദീകരണം. പകരം എഡിഎമ്മിനാണ് ചുമതല.
കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംഘാടകര്‍ നേരത്തേ നിശ്ചയിച്ച പരിപാടികളെല്ലാം നിര്‍ത്തിവെക്കണമെന്ന് കലക്ടര്‍ ആദ്യം ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. രണ്ട് മണിക്കൂറിനകം ഇത് പിന്‍വലിക്കുകയും ചെയ്തു.
സിപിഎം ജില്ലാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിക്കെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ ഉത്തരവ് പിന്‍വലിച്ചതെന്ന് ആക്ഷേപമുയര്‍ന്നു. എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശ പ്രകാരമാണ് ഉത്തരവ് പിന്‍വലിച്ചതെന്നായിരുന്നു കലക്ടറുടെ വിശദീകരണം. ഉത്തരവ് വിവാദമായതിന് പിന്നാലെയാണ് കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയില്‍ പ്രവേശിച്ചത്.
അതിനിടെ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടതിന് പിന്നാലെ സിപിഎം കാസർകോട് ജില്ലാ സമ്മേളനം വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. 50ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ജില്ലയില്‍ ഒരു സമ്മേളനവും നടത്തരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഉത്തരവ് പിന്‍വലിച്ച നടപടിക്കെതിരേ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി കാസർകോട് ജില്ലയില്‍ 50-ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടിക്ക് വിലക്കേര്‍പ്പെടുത്തിയത്. ഒരാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്താനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതേത്തുടര്‍ന്നാണ് സിപിഎമ്മിന് വെള്ളിയാഴ്ച തുടങ്ങിയ ജില്ലാ സമ്മേളനം വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കേണ്ടി വന്നത്.