കൊച്ചി: എറണാകുളത്ത് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു. പെരുമ്പാവൂർ കീഴില്ലം പറമ്പിപീടിക സ്വദേശി വട്ടപ്പറമ്പിൽ വീട്ടില്‍ അന്‍സില്‍ സാജു (28) ആണ് കൊല്ലപ്പെട്ടത്.ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവമുണ്ടായത്.
ഫോണ്‍ വിളിച്ചു വീടിനു പുറത്തേക്ക് ഇറങ്ങിയ അന്‍സിലിനെ സംഘം ചേര്‍ന്ന് വെട്ടുകയായിരുന്നു. തുടര്‍ന്ന് പിതാവും സഹോദരനും ചേര്‍ന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുണ്ടാ സംഘമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളായിരുന്നു അന്‍സിലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ രണ്ട് പേർ പിടിയിലായിട്ടുണ്ട്. പെരുമ്പാവൂര് സ്വദേശികളായ ബിജു,എൽവിൻ എന്നിവരാണ് പിടിയിലായത്.വ്യക്തിവൈരാഗ്യം മൂലമാണ് പ്രതികള്‍ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് അന്‍സില്‍.