ന്യൂഡൽഹി:പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന ബിൽ സഭയിൽ അവതരിപ്പിച്ചു. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത്. വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയർത്തുന്ന നിയമം എല്ലാ സമുദായങ്ങൾക്കും ബാധകമായിരിക്കും. വിവാഹ പ്രായം ഉയർത്തുമ്പോൾ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളിൽ ഭേദഗതി വരും.
സഭയിൽ ബിൽ കീറി എറിഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ബില്ലിന് പിന്നിൽ ഗൂഡലക്ഷ്യങ്ങൾ ഉണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ല് സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ബിൽ സ്റ്റാന്റിംഗ് കമ്മറ്റിക്ക് ചർച്ചയ്ക്കായി വിട്ടു.
ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി വിവാഹനിയമങ്ങൾ മാറും. മുസ്ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമം. ബാലവിവാഹ നിരോധന നിയമത്തിൽ ഇത് എഴുതിച്ചേർക്കും. ക്രിസ്ത്യൻ വിവാഹ നിയമം, പാഴ്സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്പെഷ്യൽ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആൻഡ് ഗാർഡിയൻ ഷിപ്പ് ആക്ട് – 1956, ഫോറിൻ മാരേജ് ആക്ട്, ബാല വിവാഹ നിരോധന നിയമം അടക്കം 7 നിയമങ്ങളാണ് മാറ്റേണ്ടിവരിക.