ആലപ്പുഴയിലെ സർവകക്ഷി സമാധാനയോഗം നാളത്തേക്ക് മാറ്റി. സമയം പിന്നീട് അറിയിക്കുമെന്ന് കളക്ടർ അറിയിച്ചു.
നേരത്തെ ഇന്ന് മൂന്നു മണിക്കു നിശ്ചയിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചതിനെത്തുടര്‍ന്നു വൈകിട്ട് അഞ്ച് മണിയിലേക്ക് യോഗ സമയം മാറ്റിയിരുന്നു.എന്നാല്‍ അഞ്ചു മണിക്കും യോഗത്തിനെത്തില്ലെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിന്റെ സമയത്താണ് സര്‍വകക്ഷി യോഗമെന്നും അതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. കലക്ടര്‍ യോഗംവിളിച്ചത് കൂടിയാലോചന ഇല്ലാതെയെന്നും അവര്‍ ആരോപിച്ചു.
ജില്ലയിലുണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടറാണ് സര്‍വകക്ഷി യോഗം വിളിച്ചത്. ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാനും മന്ത്രി പി പ്രസാദും യോഗത്തില്‍ പങ്കെടുക്കും.