മഡ്രിഡ് : ലോക ബാഡ്മിൻ്റൺ ചാംപ്യൻഷിപ് സിംഗിൾസ് ഫൈനലിൽ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം എന്ന ചരിത്ര നേട്ടം കിഡംബി ശ്രീകാന്തിന്. ഓൾ ഇന്ത്യൻ സെമിയിൽ, ലക്ഷ്യ സെന്നിനെ കീഴടക്കിയാണു ശ്രീകാന്തിന്റെ ഫൈനൽ പ്രവേശം. സ്കോർ: 17-21, 21-14, 21-17.
സെമിയിൽ തോറ്റെങ്കിലും ലക്ഷ്യ സെന്നിന് വെങ്കല മെഡൽ ലഭിക്കും. ഫൈനൽ പ്രവേശത്തോടെ ശ്രീകാന്ത് വെള്ളി മെഡലും ഉറപ്പിച്ചു. ഇതോടെ വെങ്കലത്തിനു പുറമേ, വെള്ളി അല്ലെങ്കിൽ സ്വർണം അടക്കം 2 മെഡലുമായാകും ഇന്ത്യ ടൂർണമെന്റിനോടു വിട പറയുക എന്നും ഉറപ്പായി.
പ്രകാശ് പദുക്കോൺ (1983), ബി. സായ്പ്രണീത് (2019) എന്നിവർക്കു ശേഷം ആദ്യമായാണ് ഇന്ത്യൻ പുരുഷ താരങ്ങൾ ലോക ബാഡ്മിന്റൻ ചാപ്യൻഷിപ് സെമിയിൽ പ്രവേശിക്കുന്നത്. പ്രകാശ് പാദുക്കോണും സായ്പ്രണീതിനും സെമിയിൽ തോൽവിയായിരുന്നു ഫലം. ജപ്പാന്റെ ലോക ഒന്നാം നമ്പർ താരം കെന്റോ മൊമോട്ട അടക്കം ഒട്ടേറെ മുൻനിര താരങ്ങൾ ഇക്കുറി ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽനിന്നു പിന്മാറിയിരുന്നു. മുൻ ലോക ഒന്നാം നമ്പറാണ് കിഡംബി ശ്രീകാന്ത്. 2018 യൂത്ത് ഒളിപിക്സിലെ സ്വർണ മെഡൽ ജേതാവാണ് 20 കാരനായ ലക്ഷ്യ.