ബേണ്‍: ആത്മഹത്യ ചെയ്യുന്നതിനും മെഷീന്‍ വികസിപ്പിച്ച് സ്വിറ്റ്സര്‍ലാന്‍ഡ്. സാര്‍ക്കോ എന്ന് പേരിട്ടിരിക്കുന്ന ഈ മെഷീനില്‍ കയറികിടന്നാല്‍ വെറും ഒരു മിനിട്ടിനുള്ളില്‍ വേദനയില്ലാതെ മരണം സംഭവിക്കുമെന്നാണ് മെഷീന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മനോഹരമായ മരണമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ദയാവധത്തിന് നിയമപരമായി അനുവാദമുള്ള സ്വിറ്റ്സര്‍ലാന്‍ഡിലാണ് പുതിയ മെഷീന്‍ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അധികൃതര്‍ മെഷീനിന് അംഗീകാരവും നല്‍കി.
ഡോക്ടര്‍ ഡെത്ത് എന്നറിയപ്പെടുന്ന ഡോ ഫിലിപ്പ് നിഷ്‌കെയാണ് മെഷീന്‍ വികസിപ്പിച്ചത്. ദയാമരണത്തിന് സഹായിക്കുന്ന സന്നദ്ധ സംഘടനയായ എക്‌സിറ്റ് ഇന്റര്‍നാഷണലിന്റെ ഡയറക്ടര്‍ കൂടിയാണ് ഡോ ഫിലിപ്പ്. ശരീരത്തിനുള്ളിലെ ഓക്‌സിജന്റെയും കാര്‍ബണ്‍ ഡയോക്‌സൈഡിന്റെയും അളവ് നൈട്രജന്റെ സഹായത്തോടെ കൃത്രിമമായി കുറയ്ക്കുന്നത് കൊണ്ടാണ് മരണം സംഭവിക്കുന്നത്. എന്നാല്‍ ശ്വാസം മുട്ടിയല്ല രോഗി മരിക്കുന്നതെന്ന് ഡോ ഫിലിപ്പ് പറയുന്നു. ശരീരം പൂര്‍ണമായി തളര്‍ന്നവര്‍ക്ക് പോലും ഈ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നും ഉള്ളില്‍ കയറിയ ശേഷം കണ്ണിമ ഉപയോഗിച്ച് വരെ പ്രവര്‍ത്തിപ്പിക്കാം എന്നും നിര്‍മാതാക്കള്‍ പറയുന്നു. മരണം സംഭവിച്ചു കഴിഞ്ഞാല്‍ മൃതശരീരം സൂക്ഷിക്കാനുള്ള ശവപ്പെട്ടിയായും ഈ യന്ത്രം ഉപയോഗിക്കാം.
കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 1300 പേരാണ് സ്വിറ്റ്സര്‍ലാന്‍ഡില്‍ ദയാവധം സ്വീകരിച്ചത്. ഇതിന് സഹായിക്കുന്ന നിരവധി സംഘടനകളും ഇവിടെയുണ്ട്. ദീര്‍ഘകാലമായ കോമയില്‍ കിടക്കുന്ന രോഗികളെ മരുന്നു കുത്തിവച്ചാണ് നിലവില്‍ സംഘടനകള്‍ മരണത്തിലേക്ക് നയിക്കുന്നത്.
നിഷാദ് ശോഭനൻ
December 7, 2021 at 7:24 pm
Veri good
മരണം എങ്കിലും നന്നായി നടക്കട്ടെ 🙏