തൊടുപുഴ:ഇടുക്കി ഡാം ചൊവ്വാഴ്ച രാവിലെ 6ന് തുറക്കും. ചെറുതോണി ഡാമിനിന്റെ ഒരു ഷട്ടറാണ് ചൊവ്വാഴ്ച തുറക്കുക. 40 ഘനയടി വെള്ളം പുറത്തേക്കൊഴുക്കും. 40 മുതൽ 150 വരെ ഒരു ഷട്ടർ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്റെ ഇരു കരയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു.
ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടി.
മുല്ലപ്പെരിയാർ അണക്കെട്ടിൽ തുറന്ന 9 ഷട്ടറുകളിൽ മൂന്നെണ്ണം അടച്ചു. നിലവിൽ ആറ് ഷട്ടറുകൾ വഴി 8,380 ഘനയടി വെള്ളമാണു പുറത്തേക്ക് ഒഴുക്കുന്നത്. തിങ്കളാഴ്ച രാത്രി 8.30ന് 9 ഷട്ടറുകൾ 120 സെന്റിമീറ്റർ വീതം ഉയർത്തിയിരുന്നു. സീസണിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തുറന്നുവിടുന്ന ഏറ്റവും വലിയ അളവാണിത്.
ജലനിരപ്പ് ഉയർന്നതോടെയാണ് മുല്ലപ്പെരിയാറിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു.
വൃഷ്ടിപ്രദേശത്ത് ഉച്ചയ്ക്കു ശേഷമുണ്ടായ മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതാണ് കൂടുതൽ വെള്ളം പെരിയാറിലേക്കു തുറന്നുവിടാൻ കാരണമായത്. 141.90 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്. മന്ത്രി റോഷി അഗസ്റ്റിൻ വണ്ടിപ്പെരിയാറിലേക്കു തിരിച്ചു. ഡാം തുറക്കുന്ന പാശ്ചാത്തലത്തിലാണു മന്ത്രി എത്തുന്നത്.”