പാലക്കാട്: പാലക്കാട് ആലത്തൂരില്‍ നിന്ന് കാണാതായ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥികളെ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തി.ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയുമാണ് കണ്ടെത്തിയത്. കോയമ്പത്തൂരിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.
റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ചെന്നൈയിലേക്ക് പോകാനെത്തിയപ്പോഴാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞത്. അതേസമയം പ്രണയം വീട്ടുകാർ നിരസിച്ചത് ആണ് വീടുവിട്ടു ഇറങ്ങാൻ ഇടയാക്കിയതെന്ന് കുട്ടികൾ ആർപിഎഫിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ഒരു കുട്ടിയുടെ കയ്യിൽ 9,000 രൂപയും മറ്റൊരു കുട്ടിയുടെ കയ്യിൽ നാൽപതിനായിരത്തോളം രൂപ വില വരുന്ന സ്വർണാഭരണങ്ങളും ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. അഞ്ചുദിവസം മുൻപാണ് കുട്ടികളെ കാണാതായത്.
പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്നും 14 വയസ്സുള്ള ഇരട്ട സഹോദരിമാരെയാണ് നവംബര്‍ മൂന്നുമുതല്‍ കാണാതാകുന്നത്. എഎസ്‌എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ശ്രേയ, ശ്രേജ എന്നിവരെയാണ് കാണാതായത്. ഇവരുടെ ക്ലാസ്സില്‍ പഠിക്കുന്ന ചുണ്ടക്കാട് സ്വദേശി അര്‍ഷാദ്, മേലാര്‍കോട് സ്വദേശി അഫ്‌സല്‍ മുഹമ്മദ് എന്നിവരെയും കാണാതായിരുന്നു.
ഇവര്‍ പാലക്കാട് നഗരത്തില്‍ ഉച്ചയ്ക്ക് 3.30 ഓടെ കറങ്ങി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് കുട്ടികള്‍ തമിഴ്‌നാട്ടിലേക്കുള്ള ബസില്‍ കയറിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ്, പുതിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.