ടോക്കിയോ:സാധാരണക്കാരനെ വിവാഹം കഴിക്കാൻ രാജകീയ പദവികൾ ഉപേക്ഷിച്ച മാകോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.ജപ്പാനിലെ ഹാരിയും മേഗനും എന്നാണ് ഇപ്പോൾ ലോക മാധ്യമങ്ങൾ ഉൾപ്പെടെ പലരും മാകോയെയും കൊമുറോയെയും വിശേഷിപ്പിക്കുന്നത്.
‘സൂര്യനെപ്പോൽ തിളങ്ങുന്ന പുഞ്ചിരിയോടെ കൊമുറോ തന്റെ ഹൃദയം കീഴടക്കി’ എന്നാണ് മാകോ പറഞ്ഞിരുന്നത്. അഞ്ചുവർഷം മുമ്പ് യൂണിവേഴ്സിറ്റി പഠനകാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. സാധാരണക്കാരനായ ഒരാളെ വിവാഹം കഴിക്കുന്നതോടെ മാകോ തന്റെ രാജകീയ പദവികളോടും വിട പറയുകയാണ്. ഇതോടെ ഇരുവരേയും ബ്രിട്ടനിൽ രാജകീയ പദവികളോട് വിടപറഞ്ഞ ഹാരി-മേഗൻ ദമ്പതികളുമായി താരതമ്യം ചെയ്യുകയാണ് പലരും. അഭിനേത്രി കൂടിയായ മേഗനെ ഹാരി രാജകുമാരൻ വിവാഹം കഴിക്കുന്നതിനോട് രാജകുടുംബത്തിന് എതിർപ്പുകളുണ്ടായിരുന്നു. എന്നാൽ അവ വകവെക്കാതെ ഹാരി മേഗനെ വിവാഹം കഴിക്കുകയും വൈകാതെ രാജകീയ പദവികൾ ഉപേക്ഷിക്കുകയുമായിരുന്നു.
പോണിടെയിൽ ഹെയർസ്റ്റൈലും കാഷ്വൽ ലുക്കുമുള്ള കൊമുറോ രാജകുമാരിയെ വിവാഹം കഴിക്കാൻ യോഗ്യനല്ലെന്നും പ്രചരിപ്പിച്ചവരുണ്ടായിരുന്നു. ഒടുവിൽ വിവാദങ്ങളോടെല്ലാം ഗുഡ്ബൈ പറഞ്ഞ് ഇരുവരും ഒന്നായിരിക്കുകയാണ്. വിവാഹദിനത്തിൽ പോണിടെയിൽ സ്റ്റൈൽ മാറ്റി മുടി വെട്ടിയാണ് കൊമുറോ എത്തിയത്. താൻ മാകോയെ അതിരില്ലാതെ സ്നേഹിക്കുന്നുവെന്നും ഇനിയുള്ള ജീവിതം സ്നേഹിക്കുന്നയാൾക്കൊപ്പം കഴിയാൻ തീരുമാനിച്ചുവെന്നും കൊമുറോ പറഞ്ഞു. മാക്കോ മാതാപിതാക്കളോടും സഹോദരിയോടും തങ്ങളുടെ വസതിയുടെ മുന്നിൽനിന്ന് യാത്ര പറയുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.
രാജകീയ വിവാഹത്തിലെ ആചാരങ്ങളൊന്നും പിന്തുടരാതെയാണ് മാകോ കൊമുറോയെ വിവാഹം കഴിച്ചത്. രാജകീയ കുടുംബത്തിലെ സ്ത്രീകൾ വിവാഹിതരാകുമ്പോൾ ലഭിക്കുന്ന 1.3 മില്യൺ ഡോളർ തുകയും മാകോ നിരസിച്ചിരുന്നു. ഇത്തരത്തിൽ രാജകുടുംബത്തിന്റെ ആചാരങ്ങൾ ലംഘിച്ച ആദ്യത്തെ വനിതയുമാണ് മോകോ. ഇതിനിടെ രാജകുടുംബത്തെ നിഷേധിച്ച് വിവാഹം കഴിച്ചവൾ എന്ന നിലയിൽ സൈബർ ആക്രമണങ്ങൾ ഉൾപ്പെടെ മാകോ നേരിട്ടിരുന്നു. അമിത സമ്മർദത്തെത്തുടർന്ന് മാകോ മാനസിക ബുദ്ധിമുട്ട് നേരിടുന്നുവെന്നും വാർത്തകളുണ്ടായിരുന്നു.