പുനലൂര്‍: രാജ്യങ്ങള്‍ക്കപ്പുറമിരുന്ന് ജീവന്‍കുമാര്‍ ഓണ്‍ലൈനിലൂടെ ധന്യയെ ജീവിതസഖിയാക്കിയപ്പോൾ പിറന്നത് പുതുചരിത്രം .മുന്‍ നിശ്ചയപ്രകാരം നേരത്തെ നടക്കേണ്ടിയിരുന്ന ഇവരുടെ വിവാഹം കോവിഡ് നിയന്ത്രണവും മറ്റും മൂലം വൈകുകയായിരുന്നു.
ഒടുവില്‍,ഹൈക്കോടതിയുടെയടക്കം ഇടപെടലിനെ തുടര്‍ന്ന് കുരുക്കുകളെല്ലാം അഴിച്ച് ജീവന്‍കുമാര്‍ ഉക്രയിനിലിരുന്ന് ധന്യയുമായുള്ള വിവാഹം വെള്ളിയാഴ്ച പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയുള്ള സംസ്ഥാനത്തെ ആദ്യ വിവാഹമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇളമ്പൽ തിരുനിലശേരി ഹൗസില്‍ സി.വി. ദേവരാജ െന്‍റ മകനാണ് ഉക്രൈനില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ ജീവന്‍കുമാര്‍. കഴക്കൂട്ടം നെഹ്രു ജങ്ഷനില്‍ ധന്യഭവനില്‍ മാര്‍ട്ടിെന്‍റ മകളാണ് ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ധന്യ.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഉക്രൈനില്‍ നിന്നും നാട്ടിലെത്താന്‍ ജീവന്‍കുമാറിന് കഴിയാത്തതിനാല്‍,സ്പെഷല്‍ മാരേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ 2021 മാര്‍ച്ചില്‍ അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ നിശ്ചിത കാലാവധിക്കുള്ളില്‍ ജീവന്‍ കുമാറിന് നാട്ടിലെത്താനായില്ല.
ഇതിനെ തുടര്‍ന്ന് അപേക്ഷയുടെ കാലാവധി നീട്ടിക്കിട്ടണമെന്നും നേരിട്ട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരാകുന്നത് ഒഴിവാക്കി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയും ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചു.
ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ഡോ. കൗസര്‍ ഇടപ്പാഗാത്ത് എന്നിവരടങ്ങിയ ബഞ്ച് സംസ്ഥാന സര്‍ക്കാര്‍, വിദേശകാര്യ മന്ത്രാലയം, കേന്ദ്ര ഐ.ടി വകുപ്പ് എന്നിവരുടെയും അഭിപ്രായം തേടിയശേഷം ജീവന്‍കുമാറിന് പകരം പിതാവ് ദേവരാജനെ രജിസ്റ്ററില്‍ ഒപ്പ് വയ്ക്കാന്‍പവര്‍ ഓഫ് അറ്റോര്‍ണിയായി ചുമതലപ്പെടുത്തി. തുടര്‍ന്ന്, പുനലൂര്‍ സബ് രജിസ്ട്രാറും വിവാഹ ഓഫീസറുമായ ടി.എം. ഫിറോസ് ഉക്രൈനിലുള്ള ജീവന്‍കുമാറിനെ ഓണ്‍ലൈനിലൂടെയും ധന്യയെ നേരിട്ടും കണ്ട് വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കുകയായിരുന്നു. ജില്ല രജിസ്ട്രാര്‍ സി.ജെ. ജോണ്‍സ െന്‍റ നീരീക്ഷണത്തിലാണ് ഓണ്‍ലൈനിലുടെ വിവാഹ നടപടികള്‍ പൂര്‍ത്തിയാക്കിയത്.