തിരുവനന്തപുരം: ഒന്നുമുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ ഒരുബെഞ്ചില്‍ ഒരു കുട്ടി എന്നനിലയില്‍ സ്കൂളുകളില്‍ ഇരിപ്പട ക്രമീകരണം വേണമെന്ന് സ്കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയില്‍ ശുപാര്‍ശ. ചെറിയ ക്ലാസുകളില്‍ ഒരു ദിവസം പത്തുകുട്ടികളും വലിയ ക്ലാസുകളില്‍ ഒരു ദിവസം 20 കുട്ടികളുമായി എണ്ണം നിയന്ത്രിക്കും. സ്കൂളില്‍ എല്ലാ ക്ലാസിനും ഒരേസമയം ഇടവേള ലഭിക്കില്ല. വിദ്യാഭ്യാസ- ആരോഗ്യവകുപ്പുകളുടെ സംയുക്തമാര്‍ഗരേഖ വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും കൈമാറി.
സ്കൂളില്‍ ഒരേസമയം എത്തുന്ന കുട്ടികളുടെ എണ്ണം നിയന്ത്രിക്കുയെന്നതാണ് മാര്‍ഗരേഖയില്‍ പ്രധാനമായും പറയുന്നത്. ചെറിയ ക്ലാസുകളില്‍ ഒരുദിവസം മൂന്നിലൊന്ന് കുട്ടികള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടാവുക. ഇതുമൂലം ക്ലാസുകളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്താനാവുമെന്നും മാര്ഗരേഖയില്പറയുന്നു.
ചെറിയ ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമായിരിക്കും ഇരിക്കാന്‍ അനുവദിക്കുക. ഒരു ദിവസം പത്ത് കുട്ടികള്‍ മാത്രമായിരിക്കും ക്ലാസില്‍ അനുമതി നല്‍കുക. ഉയര്‍ന്ന ക്ലാസുകളില്‍ ഒരു ദിവസം 20 കുട്ടികളെയാവും പ്രവേശിപ്പിക്കുക. ഇക്കാര്യത്തില്‍ അന്തിമതീരുമാനം സ്കൂള്‍ പ്രിൻസിപ്പാളിന് സ്വീകരിക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.