വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ചായവിൽപ്പനക്കാരൻ യുഎൻ പൊതുസഭയെ അഭിസംബോധനചെയ്യുന്നത് നാലാം തവണയാണെന്ന് പ്രധാനമന്ത്രി.ഭീകരവാദത്തിനെതിരെ ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി ആഞ്ഞടിച്ചു. ഭീകരവാദം ഒരു നിഴൽയുദ്ധം ആക്കി ചില രാജ്യങ്ങൾ മാറ്റി. അത് തടയാൻ സഭയ്ക്ക് ആയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.ലോകമെങ്ങും മൗലികവാദവും തീവ്രവാദചിന്തയും വർധിക്കുന്നുവെന്ന് പ്രധാനമന്ത്രി. ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസത്തിന് മുൻഗണന നൽകണം.
ഭീകരതയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നവർക്ക് തന്നെ അത് ഭീഷണിയാകുമെന്ന് പാകിസ്ഥാനെ ലക്ഷ്യം വെച്ച് പ്രധാനമന്ത്രി.അഫ്ഗാൻ ജനതയെ സംരക്ഷിക്കാൻ ലോകരാജ്യങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്. അഫ്ഗാനിസ്ഥാനെ സ്വാർത്ഥ ലാഭത്തിനു വേണ്ടി ഉപയോഗിക്കരുത്. സമുദ്ര മേഖലകൾ കൈവശപ്പെടുത്താൻ ഉള്ള ഗൂഢ നീക്കം തടയണമെന്നും ചൈനയെ ലക്ഷ്യം വച്ച് പ്രധാനമന്ത്രി പറഞ്ഞു.
വികസനം എല്ലാവരെയും ഉൾക്കൊള്ളുന്നതാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യം സഫലവും സ്വാർത്ഥകവും ആണെന്ന് ഇന്ത്യ തെളിയിച്ചു. ജനാധിപത്യത്തിൻറെ മണ്ണാണ് ഭാരതം. ഞാൻ പ്രതിനിധീകരിക്കുന്നത് ജനാധിപത്യത്തിൻറെ ജന്മഭൂമിയെ ആണ്. ഭാരതം ശ്രദ്ധേയമാകുന്നത് അതിൻറെ വൈവിധ്യത്തിൽ ആണ്.
ഇന്ത്യ വളരുമ്പോൾ ലോകവും വളരുന്നു. 40 കോടി ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധിച്ചു. വാക്സിൻ മേഖലയിൽ ഇന്ത്യ മുന്നിൽ. ലോകരാജ്യങ്ങൾക്ക് ഇന്ത്യ വാക്സിൻ നൽകും. ഇന്ത്യ ഡിഎൻഎ വാക്സിൻ വികസിപ്പിച്ചു. ലോകത്തെ ആദ്യ ഡിഎൻഎ വാക്സിൻ ആണ് ഇത്.
ആർ എൻ എ വാക്സിൻ പരീക്ഷണം അവസാനഘട്ടത്തിൽ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.