ന്യൂഡൽഹി:രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 29,616 പേർക്ക് രോഗം സ്ഥിരീകരിച്ചു.കഴിഞ്ഞദിവസത്തെതിലും 5.6% കുറവാണ് പ്രതിദിന കേസുകളിൽ രേഖപ്പെടുത്തിയത്. 290 പേർ മരിച്ചു. രോഗമുക്തി നിരക്ക് 97.78% ആയി.നിലവിൽ ചികിത്സയിൽ ഉള്ളവർ 4 ലക്ഷത്താൽ താഴെ തന്നെ തുടരുന്നത് രാജ്യത്ത് ആശ്വാസ കണക്കായി . പ്രതിദിന കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് സംസ്ഥാനമായി കേരളം തുടരുന്നു. രോഗവ്യാപനം രൂക്ഷമായിരുന്ന മഹാരാഷ്ട്രയിൽ ഒക്ടോബർ നാല് മുതൽ സ്കൂളുകൾ തുറക്കാൻ തീരുമാനമായി. ഗ്രാമീണ മേഖലയിൽ 5- 12 വരെയുള്ള ക്ലാസുകൾ ആരംഭിക്കും. നഗരങ്ങളിൽ 8-12 വരെയുള്ള ക്ലാസുകളും തുടങ്ങും.
കേരളത്തിലും സ്കൂൾ തുറക്കാനുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിനുള്ള കരട് മാർഗരേഖ തയാറായി . അഞ്ച് ദിവസത്തിനകം അന്തിമ രേഖ തയാറാക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തദ്ദേശ ഗതാഗത വകുപ്പുകളുമായി ആലോചിച്ച് തീരുമാനമെടുക്കും. അതാത് ജില്ലകളിൽ കളക്ടർമാരുടെ യോഗം വിളിക്കും. സ്കൂൾ തല യോഗവും പി.ടി.എ യോഗവും ചേരും.കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കും. ശരീര ഊഷ്മാവ് കൃത്യമായി പരിശോധിക്കും.ഒരു ബഞ്ചിൽ പരമാവധി രണ്ടു പേർ മാത്രം. യൂണിഫോം നിർബന്ധമാക്കില്ല. ഉച്ചഭക്ഷണം ഒഴിവാക്കും പകരം ഉച്ചഭക്ഷണത്തിനുള്ള അലവൻസ് നൽകും. സ്കൂളുകൾക്ക് മുന്നിലുള്ള ബേക്കറികളിലും മറ്റും നിന്ന് ഭക്ഷണം കഴിക്കാനും അനുവദിക്കില്ല. സ്കൂളുകളിൽ കുട്ടികൾ എത്തുന്നതിൽ രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കും. ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ സ്കൂളിൽ എത്തേണ്ടതില്ല. രക്ഷിതാക്കൾക്ക് ഓൺലൈൻ വഴി ബോധവത്ക്കരണ ക്ലാസുകൾ നടത്തും. ചെറിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്നും നിർദേശം. സ്കൂളുകളിൽ കുട്ടികളെ കൂട്ടുകൂടാൻ അനുവദിക്കില്ല. നിലവിലുള്ള സിലബസ് പരിഷ്‌കരിക്കും തുടങ്ങിയ കാര്യങ്ങൾ മാർഗ രേഖയിൽ പറയുന്നു.
കൂടാതെ സ്കൂൾ ബസുകൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. ശുചീകരണ യജ്ഞം നടത്തും. ഓട്ടോറിക്ഷയിൽ രണ്ട് കുട്ടികളിൽ കൂടുതൽ പേരെ കൊണ്ടുവരാൻ പാടില്ല. സ്കൂൾ തുറന്നാലും ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കില്ലെന്നും മന്ത്രി അറിയിച്ചു. ഇതിനായി വിക്ടേഴ്സിനൊപ്പം പുതിയ ചാനൽ കൂടി തുടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി