മലപ്പുറം: ഗള്‍ഫില്‍നിന്ന് എത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്. കാളികാവ് ചോക്കാട് പുലത്ത് വീട്ടില്‍ റാഷിദിനെയാണ് (27) തട്ടിക്കൊണ്ടുപോയത്.മഞ്ചേരി- കോഴിക്കോട് റോഡില്‍ പട്ടര്‍കുളത്ത് ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഈ സംഭവത്തിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
രണ്ടു ദിവസം മുൻപാണ് റാഷിദ് കരിപ്പൂരില്‍ എത്തിയത്. തുടര്‍ന്ന് രണ്ടു ദിവസം കോഴിക്കോട് മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. ബുധനാഴ്ച കാളികാവിലെ വീട്ടിലേക്ക് പോകാന്‍ വാഹനവുമായി മഞ്ചേരിയിലെത്താന്‍ റാഷിദ് നിര്‍ദേശിച്ചു. താന്‍ മഞ്ചേരിയില്‍ എത്താമെന്നും അറിയിച്ചു. അതനുസരിച്ച് റാഷിദിന്‍റെ ഭാര്യപിതാവും സുഹൃത്തുക്കളും മഞ്ചേരിയില്‍ കാത്തുനിന്നു. എന്നാല്‍ മഞ്ചേരിയില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ പട്ടര്‍കുളത്ത് താന്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ട വിവരം റാഷിദ് ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളെത്തി റാഷിദ് സഞ്ചരിച്ച കാറിലെ സാധനങ്ങള്‍ മാറ്റി.
അതിനുശേഷം റാഷിദ് സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിച്ച കാറില്‍ എത്തിയവരുമായി ബന്ധുക്കളും സുഹൃത്തുക്കളും വാക്കുതര്‍ക്കം ഉണ്ടായി. അതിനിടെയാണ് അപകടമുണ്ടാക്കിയ കാറിലെത്തിയവര്‍ റാഷിദിനെ അവരുടെ കാറിലേക്ക് കയറ്റി അതിവേഗം ഓടിച്ചുപോകുകയായിരുന്നു. തട്ടിക്കൊണ്ടുപോകുന്നതിന് മുമ്ബ് സാധനങ്ങള്‍ ബന്ധുക്കളുടെ വാഹനത്തിലേക്ക് കയറ്റിയതിലും അപകടസ്ഥലത്തേക്ക് ബന്ധുക്കളെത്താന്‍ കാത്തു നിന്നതിലും ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നു.
റാഷിദിനെ തട്ടിക്കൊണ്ടുപോയത് വള്ളുവമ്ബ്രം സ്വദേശിയുടെ കാറിലാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യാനായി റാഷിദിന്‍റെ ഭാര്യപിതാവിനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡില്‍ എടുത്തിട്ടുണ്ട്. മലപ്പുറം ഡിവൈ.എസ്.പി പ്രദീപ്, സി.ഐ സി. അലവി എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.