ന്യൂഡൽഹി:സുഖ്‍ജിന്തര്‍ സിംഗ് രണ്‍ധാവെ പഞ്ചാബ് മുഖ്യമന്ത്രിയാവും. ഭരത് ഭൂഷണ്‍, കരുണ ചൗധരി എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായേക്കും.മുന്‍ അധ്യക്ഷന്മാരായ സുനില്‍ ജാഖര്‍, പ്രതാപ് സിംഗ് ബജ്‍വ, അംബിക സോണി എന്നിവരുടെ പേരുകളാണ് ആദ്യ ഘത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ സുഖ്‍ജിന്തര്‍ സിംഗ് രണ്‍ധാവെയ്ക്ക് മുന്‍ഗണന ഏറുകയായിരുന്നു.
ഹൈക്കമാന്‍ഡ് നിരീക്ഷകരോട് സംസാരിച്ച എംഎല്‍എമാരില്‍ ഒരു വിഭാഗം സിദ്ദുവിനായി വാദിച്ചിരുന്നു. ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സുനില്‍ ജാഖറിനെ പരിഗണിക്കമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയാകാനില്ലെന്ന് രാഹുല്‍ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അംബിക സോണി വ്യക്തമാക്കി. സിഖ് സമുദായത്തില്‍ നിന്നുള്ളയാള്‍ മുഖ്യമന്ത്രിയാകട്ടെ എന്നായിരുന്നു അംബിക സോണി അറിയിച്ചത്.
ഇടഞ്ഞുനില്‍ക്കുന്ന അമരീന്ദര്‍സിംഗ് പാര്‍ട്ടി പിളര്‍ത്തിയേക്കുമെന്ന അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്. പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ദു എത്തിയതുമുതലാണ് അമരീന്ദര്‍ സിംഗ് പ്രതിസന്ധിയിലായത്. എംഎല്‍എമാരുടെ പിന്തുണ നേടിയ സിദ്ദു കരുതലോടെ കരുക്കള്‍ നീക്കി. അന്‍പതോളെം എംഎല്‍എമാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദര്‍ സിംഗിനെ മാറ്റണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തുനല്‍കി. നാല് മന്ത്രിമാരും ക്യാപ്റ്റനില്‍ അവിശ്വാസം അറിയിച്ചു. അമരീന്ദര്‍ സിംഗിനെ മാറ്റിയില്ലെങ്കില്‍ രാജി വയ്ക്കുമെന്നും ഭീഷണി മുഴക്കി.