കട്ടപ്പന: ഭര്‍ത്താവും വീട്ടുകാരും മാനസികമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നെന്ന പരാതിയുമായി യുവതി.വെള്ളയാംകുടി സ്വദേശി സുധീഷിന്‍റെ ഭാര്യ വിദ്യയാണ് പരാതിയുമായി രംഗത്തെത്തിയത്. വിദ്യയുടെ ബന്ധുക്കള്‍ വീട് ആക്രമിച്ചെന്ന പരാതിയുമായി ഭര്‍ത്താവ് സുധീഷും പോലീസിനെ സമീപിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലാണ് സുധീഷും കാഞ്ചിയാര്‍ സ്വദേശി വിദ്യയും തമ്മിലുള്ള വിവാഹം നടന്നത്. വിദ്യയുടെ അപസ്മാര രോഗം സംബന്ധിച്ച വിവരം മറച്ചു വച്ചു എന്നാരോപിച്ച് ഒരുമാസം കഴിഞ്ഞപ്പോള്‍ തന്നെ വീട്ടില്‍ വഴക്കു തുടങ്ങി. എന്നാല്‍ രോഗവിവരം സുധീഷിന്‍റെ വീട്ടുകാരെ വിവാഹത്തിനു മുൻപേ അറിയിച്ചിരുന്നെന്നാണ് വിദ്യയുടെ ബന്ധുക്കള്‍ പറയുന്നത്.
വിദ്യയെ വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ സുധീഷും കുടുംബവും അനുവദിച്ചിരുന്നില്ല. മിക്ക ദിവസങ്ങളിലും മാനസികവും ശാരീരികമായുമുള്ള പീഡനം തുടര്‍ന്നതോടെ വിദ്യയുടെ വീട്ടുകാര്‍ ആറു മാസം മുൻപ് കാര്യം അന്വേഷിക്കാനെത്തി. അന്ന് വടിവാളുമായാണ് സുധീഷിന്‍റെ വീട്ടുകാര്‍ നേരിട്ടത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഇരുകൂട്ടരെയും വിളിച്ച് ഒത്തു തീര്‍പ്പാക്കി. അടുത്തയിടെ വിദ്യ ഗര്‍ഭിണിയായി. പിന്നെ ഇതേച്ചൊല്ലിയായി വഴക്ക്.
ചൊവ്വാഴ്ച ഗര്‍ഭിണികള്‍ക്കുള്ള കുത്തിവയ്പ് എടുക്കാന്‍ വിദ്യയെ കൊണ്ടുവന്ന അമ്മയെയും ബന്ധുവിനെയും സുധീഷിന്‍റെ വീട്ടുകാര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. എന്നാല്‍ സഹോദരിമാര്‍ക്ക് കുട്ടികളില്ലാത്തതിനാല്‍ വിദ്യ തന്‍റെ ഗര്‍ഭം അലസിപ്പിക്കണം എന്ന് നിലപാടെടുത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സുധീഷും മാതാപിതാക്കളും പറയുന്നത്.
ബുധനാഴ്ച രാത്രിയില്‍ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് വിദ്യയുടെ ബന്ധുക്കള്‍ എത്തി തങ്ങളുടെ വീടിന്‍റെ ജനല്‍ ഗ്ലാസ് തകര്‍ത്തെന്നും സ്ഫോടക വസ്തു തിണ്ണയില്‍ വച്ച് കത്തിച്ചെന്നും കാണിച്ച് സുധീഷും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.