ചേവരമ്പലം: കോഴിക്കോട് യുവതി കൂട്ടബലാത്സംഗത്തിനിരയായി. കൊല്ലം സ്വദേശിനിയായ യുവതിയാണ് ക്രൂരപീഡനത്തിന് ഇരയായത്.
സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തിയ ശേഷം ഹോട്ടലില്‍ വച്ച് നാലംഗസംഘം ബലാത്സംഗം ചെയ്യുകയായിരുന്നു. ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു യുവതിയെ ക്രുരമായി പീഡിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്്റ്റ് ചെയ്തു. അത്തോളി സ്വദേശികളായി അജ്‌നാസും ഫഹദുമാണ് അറസ്റ്റിലായത്. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.
നടന്നത് ക്രൂര പീഡനമെന്ന് എസിപി കെ സുദർശൻ വ്യക്തമാക്കി. പിടിയിലായ രണ്ട് പേരെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും. മയക്കുമരുന്ന് നൽകിയ ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് വിവരം. അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം രാത്രിയാണ് പീഡിപ്പിച്ചത്. അജ്നാസ് യുവതിയെ ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് കൊല്ലം സ്വദേശിനിയായ യുവതിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. ഇവരെ കാറിലാണ് ലോഡ്ജിൽ എത്തിച്ചത്. ആദ്യം അജ്നാസ് പീഡിപ്പിച്ച ശേഷം മൊബൈലിൽ അത് ചിത്രീകരിക്കുകയും തുടർന്ന് മുകളിലെ നിലയിൽ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. അതും മൊബൈലിൽ ചിത്രീകരിച്ചു. യുവതിയുടെ അവസ്ഥ മോശം ആയതോടെയാണ് പ്രതികൾ ആശുപത്രിയിലെത്തിച്ചത്. യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് എസിപി കെ സുദർശൻ പറഞ്ഞു.
യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മെഡിക്കൽ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി. യുവതിയുടെ മൊഴിയെടുത്തു.