Breaking News

ആള്‍ക്കൂട്ടം നിയന്ത്രിക്കാൻ കര്‍ശന നടപടി,പരിശോധനയും വാക്‌സിനേഷനും കൂട്ടാനും തീരുമാനം

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനയും വാക്‌സിനേഷനും കൂട്ടാന്‍ തീരുമാനം. ആരോഗ്യമന്ത്രി വിളിച്ചു ചേര്‍ത്ത ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം.

ദിവസം രണ്ടു ലക്ഷം പരിശോധന നടത്താന്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ് നിര്‍ദേശിച്ചു. സെപ്റ്റംബറിനകം ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എല്ലാവര്‍ക്കും ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇതിനായി വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കണം. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം കൂട്ടാനും യോഗത്തില്‍ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആശുപത്രി സൗകര്യങ്ങള്‍ വേഗത്തില്‍ വിപുലീകരിക്കണം. കോവിഡിനൊപ്പം കോവിഡ് ഇതര ചികില്‍സയ്ക്കും പ്രാധാന്യം നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്തെ രോഗ വ്യാപനമേഖലകളില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ആള്‍ക്കൂട്ടം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലെ ഡിഎംഒമാരും വാക്‌സിനേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഓണക്കാല ഇളവുകളെത്തുടര്‍ന്ന് കോവിഡ് വ്യാപനം വര്‍ധിച്ചേക്കാമെന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം മന്ത്രി വിളിച്ചു ചേര്‍ത്തത്.

ഓണാവധിക്ക് മുമ്ബ് അഞ്ചരലക്ഷം വരെ വാക്‌സിനേഷന്‍ നല്‍കിയിരുന്നു എങ്കില്‍ ഓണാവധി ദിനങ്ങളില്‍ വാക്‌സിനേഷന്‍ നാല്‍പ്പതിനായിരത്തിലേക്ക് താണുപോയിരുന്നു. ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കോവിഡ് സ്ഥിതിയും, നിയന്ത്രണങ്ങളും തീരുമാനിക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് അവലോകനയോഗവും ചേരുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top