Breaking News

കാബൂളില്‍ പ്രവേശിച്ച് താലിബാൻ,പിന്മാറാൻ അഫ്ഗാൻ സേനയ്ക്ക് മുന്നറിയിപ്പ്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏക നഗരവും തലസ്ഥാനവുമായ കാബൂളില്‍ താലിബാന്‍ പ്രവേശിച്ചു. നഗരാതിര്‍ത്തികളില്‍ നിന്ന് ഒരുമിച്ചാണ് താലിബാന്‍ ഭീകരര്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നത്. അഫ്ഗാന്‍ സൈന്യത്തോട് പിന്‍വാങ്ങാന്‍ താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ പലായനം ചെയ്യരുതെന്നും താലിബാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശത്ത് യുദ്ധം ആഗ്രഹിക്കുന്നില്ലെന്നാണ് താലിബാന്‍ പറയുന്നത്. എന്നാല്‍ സംഘര്‍ഷത്തിന് ശ്രമിക്കരുതെന്ന് സൈന്യം താലിബാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് താലിബാന്‍ ഭീകരരാണ് ആയുധങ്ങളുമായി കാബൂളിലേക്ക് നീങ്ങുന്നത്. എന്തുവിലകൊടുത്തും ഭീകരരെ ചെറുക്കാനുള്ള ശ്രമത്തിലാണ് സൈന്യം.

കാബൂളിന് തൊട്ടടുത്ത തന്ത്ര പ്രധാന നഗരമായ ജലാലാബാദിന്റെ നിയന്ത്രണവും ഭീകരര്‍ ഇന്ന് പിടിച്ചെടുത്തിരുന്നു. ഇവിടെ ഗവര്‍ണര്‍ താലിബാന് കീഴടങ്ങിയതിനാല്‍ ഏറ്റുമുട്ടാന്‍ തയ്യാറാകാതെ സൈന്യം പിന്‍വാങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സൈനിക വാഹനങ്ങളും ആയുധങ്ങളും താലിബാന്‍ കൈക്കലാക്കുകയും ചെയ്തു.

താലിബാന്‍ രാജ്യം പൂര്‍ണമായും കൈപ്പിടിയിലാകുമെന്ന് വ്യക്തമായതോടെ നയതന്ത്ര പ്രതിനിധികളെയും മറ്റും ഒഴിപ്പിക്കാനുളള ശ്രമങ്ങള്‍ അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ തുടരുകയാണ്. ഇതിനായി വിമാനത്താവളത്തിന്റെ നിയന്ത്രണം നിലനിറുത്തുന്നതിനായി കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ കാബൂളിലെത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം ബ്രിട്ടീഷ് അംബാസഡര്‍ രാജ്യം വിടുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കീഴടക്കിയ പ്രദേശങ്ങളില്‍ കാടന്‍ നിയമങ്ങള്‍ താലിബാന്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. പുരുഷന്മാര്‍ കൂടെയില്ലാതെ സ്ത്രീകള്‍ മാര്‍ക്കറ്റുകളില്‍ പ്രവേശിക്കരുതെന്ന് താലിബാന്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു കൂടാതെ കാല്‍പ്പാദം പുറത്തു കാണുന്ന തരം ചെരിപ്പുകള്‍ ധരിച്ച്‌ പുറത്തിറങ്ങിയ പെണ്‍കുട്ടികളെ കഴിഞ്ഞദിവസം ഭീകരര്‍ ആക്രമിച്ചു.താഖര്‍ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം ബൈക്കില്‍ യാത്ര ചെയ്ത പെണ്‍കുട്ടികളെയാണ് കാല്‍പ്പാദം പുറത്തു കാണുന്ന ചെരിപ്പ് ധരിച്ചതിന് താലിബാന്‍ ആക്രമിച്ചത്. ഇതിനൊപ്പം അധീനതയിലായ പ്രദേശങ്ങളിലെ പെണ്‍കുട്ടികളെ താലിബാന്‍ ഭീകരര്‍ നിര്‍ബന്ധിച്ച്‌ വിവാഹം കഴിക്കുന്നതായും എതിര്‍ക്കുന്നവരെ ക്രൂരമായി ഉപദ്രവിക്കുന്നതായും വധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ഇതെല്ലാം പച്ചക്കള്ളമാണെന്നാണ് തലിബാന്‍ വക്താവ് പറയുന്നത്. ജനങ്ങളെ തങ്ങള്‍ക്കെതിരെ തിരിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് ഇതിന് പിന്നിലെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ ട്വീറ്റ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top